Train alarm chain pulling viral story
ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടയിൽ തനിക്കിട്ട് പണി തരാൻ നോക്കിയ എട്ടോ പത്തോ യുവാക്കൾക്ക് അതിലും വലിയ പണി അങ്ങോട്ട് തിരിച്ചു നൽകിയ ഒരു വൃദ്ധന്റെ അതിബുദ്ധിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. @Vaishali44X എന്ന എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ പങ്കുവെക്കപ്പെട്ട ഈ അനുഭവം ഇതിനോടകം വലിയ രീതിയിൽ ചർച്ചയായിക്കഴിഞ്ഞു.
The train coach was almost empty…
An elderly man sat quietly by the window, enjoying his journey in silence.
After some time, 8–10 young boys entered the same compartment.
At first, it was all fun and laughter…
Loud jokes, teasing, and playful chaos.Then one boy suddenly… pic.twitter.com/GU1xIBEx69
— Vaishali (@Vaishali44X) June 3, 2026
ആളൊഴിഞ്ഞ ഒരു ട്രെയിൻ കോച്ചിൽ ജനാലയ്ക്കരികിലിരുന്ന് യാത്ര ആസ്വദിക്കുകയായിരുന്ന വൃദ്ധന്റെ കംപാർട്ടുമെന്റിലേക്ക് ഒരു കൂട്ടം യുവാക്കൾ കയറുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ബഹളം വെച്ചുകൊണ്ട് കോച്ചിലേക്ക് എത്തിയ സംഘത്തിലെ ഒരാൾക്ക് ട്രെയിനിലെ അപായ ചങ്ങല വലിക്കണമെന്ന് ആഗ്രഹം തോന്നി. നിയമവിരുദ്ധമായി ചെയിൻ വലിച്ചാൽ പിഴ ഒടുക്കേണ്ടി വരുമെന്ന് ബോധ്യമുള്ളതിനാൽ അവർ പരസ്പരം പണം ശേഖരിച്ചു. പിഴത്തുകയായ 500 രൂപയ്ക്ക് പകരം 1200 രൂപയാണ് അവർ കൂട്ടത്തിൽ നിന്നും പിരിച്ചെടുത്തത്. എന്നാൽ, ചങ്ങല വലിച്ച ശേഷം അതിന്റെ കുറ്റം അവിടെയിരുന്ന വൃദ്ധന്റെ തലയിൽ കെട്ടിവെക്കാനായിരുന്നു യുവാക്കളുടെ പദ്ധതി. താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് വൃദ്ധൻ ചോദിച്ചെങ്കിലും അവർ അത് വകവെക്കാതെ അപായച്ചങ്ങല വലിക്കുകയും ട്രെയിൻ പെട്ടെന്ന് നിർത്തുകയും ചെയ്തു.
ട്രെയിൻ നിന്ന ഉടൻ റെയിൽവേ ഉദ്യോഗസ്ഥരും റെയിൽവേ പോലീസും അന്വേഷണത്തിനായി ആ കോച്ചിലേക്ക് എത്തി. യുവാക്കൾ ഒന്നിച്ച് വൃദ്ധന് നേരെ വിരൽ ചൂണ്ടുകയും അദ്ദേഹമാണ് ചെയിൻ വലിച്ചതെന്ന് ഉദ്യോഗസ്ഥരോട് പറയുകയും ചെയ്തു. എന്നാൽ, ഒട്ടും പരിഭ്രമിക്കാതെ വളരെ ശാന്തമായാണ് വൃദ്ധൻ ഇതിനോട് പ്രതികരിച്ചത്. താൻ തന്നെയാണ് അപായ ചങ്ങല വലിച്ചതെന്ന് സമ്മതിച്ച അദ്ദേഹം, ആ യുവാക്കൾ തന്റെ കൈയിൽ നിന്നും 1200 രൂപ തട്ടിയെടുത്തെന്നും അതിനാലാണ് ചങ്ങല വലിക്കേണ്ടി വന്നതെന്നും ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടു. ഒപ്പം ആ നോട്ടുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും അദ്ദേഹം നൽകി.
ഉദ്യോഗസ്ഥർ ഉടൻ തന്നെ യുവാക്കളെ പരിശോധിക്കുകയും ഒരുവന്റെ പോക്കറ്റിൽ നിന്ന് ഈ തുക കണ്ടെത്തുകയും ചെയ്തു. ഇതോടെ റെയിൽവേ പോലീസ് യുവാക്കളെ കസ്റ്റഡിയിലെടുക്കുകയും വൃദ്ധന് അദ്ദേഹത്തിന്റെ പണം തിരികെ വാങ്ങി നൽകുകയും ചെയ്തു. ‘അനുഭവസമ്പത്തിനെ അത്ര എളുപ്പത്തിൽ പറ്റിക്കാൻ കഴിയില്ല’ എന്ന വരിയോടെയാണ് ഈ എക്സ് പോസ്റ്റ് അവസാനിക്കുന്നത്. ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും വൃദ്ധൻ കാണിച്ച മനസ്സാന്നിധ്യത്തെയും അതിബുദ്ധിയെയും പ്രശംസിച്ചുകൊണ്ട് നിരവധി നെറ്റിസൺസാണ് രംഗത്തെത്തിയിരിക്കുന്നത്. അഹങ്കാരികളായ യുവാക്കൾക്ക് അർഹിച്ച ശിക്ഷ തന്നെയാണ് ലഭിച്ചതെന്നും പലരും അഭിപ്രായപ്പെട്ടു.
























