Trump Canada 51st state comment
ടൊറന്റോ: കാനഡയെ അമേരിക്കയുടെ “51-ാമത്തെ സംസ്ഥാനം” എന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ മറുപടിയുമായി ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് രംഗത്ത്. രാജ്യത്തിന്റെ പരമാധികാരം ഒന്നിനും പകരമായി വിട്ടുവീഴ്ച ചെയ്യാവുന്നതല്ലെന്നും കാനഡ എക്കാലത്തും സ്വതന്ത്രവും പരമാധികാരവുമുള്ള രാജ്യമായി നിലകൊള്ളുമെന്നും ടൊറന്റോയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ പ്രീമിയർ വ്യക്തമാക്കി. കാനഡ സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന സാമ്പത്തിക റിപ്പോർട്ടുകളോട് പ്രതികരിച്ചുകൊണ്ട് ട്രംപ് സോഷ്യൽ മീഡിയയിൽ നടത്തിയ പരിഹാസത്തിനാണ് ഡഗ് ഫോർഡ് കടുത്ത ഭാഷയിൽ മറുപടി നൽകിയത്.
കാനഡ തുടർച്ചയായ പാദങ്ങളിൽ നെഗറ്റീവ് ജിഡിപി (GDP) വളർച്ച രേഖപ്പെടുത്തിയതിനെത്തുടർന്ന് രാജ്യം സാങ്കേതിക മാന്ദ്യത്തിലേക്ക് വീണതായി ഈ ആഴ്ച ആദ്യം ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് “51-ാമത്തെ സംസ്ഥാനം!” എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചതും കാനഡയിലെ യുഎസ് അംബാസഡർ പീറ്റ് ഹോക്സ്ട്ര ഈ പരാമർശം പങ്കുവെച്ചതും. കാനഡയിലെ അവസാന നാല് പാദ സാമ്പത്തിക അവലോകനങ്ങളിൽ മൂന്നെണ്ണത്തിലും നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇത് മാന്ദ്യത്തിന്റെ സാങ്കേതിക നിർവചനങ്ങൾക്ക് കീഴിൽ വരുമെങ്കിലും, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി രാജ്യത്ത് ഔദ്യോഗികമായി മാന്ദ്യ മുന്നറിയിപ്പ് നൽകിയിട്ടില്ല. സമ്പദ്‌വ്യവസ്ഥയുടെ ബലഹീനത കാർണി അംഗീകരിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തെ മാന്ദ്യമെന്ന് വിശേഷിപ്പിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.
യുഎസ് ഏർപ്പെടുത്തുന്ന താരിഫുകളും വ്യാപാര നയങ്ങളും സൃഷ്ടിക്കുന്ന സാമ്പത്തിക വെല്ലുവിളികൾക്കിടയിലും കാനഡയിലെ പ്രവിശ്യകൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ അമേരിക്കൻ എതിരാളികളേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ഡഗ് ഫോർഡ് ഓർമ്മിപ്പിച്ചു. നിലവിലെ പ്രതികൂലമായ ആഗോള സാമ്പത്തിക സാഹചര്യങ്ങൾ കാരണം നിരവധി കനേഡിയൻമാർ കടുത്ത അനിശ്ചിതത്വത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം സമ്മതിച്ചു. സമ്പദ്‌വ്യവസ്ഥയിലെ മാറ്റങ്ങൾ ഒരു റോളർ കോസ്റ്റർ പോലെയാണെന്ന് ഉപമിച്ച പ്രീമിയർ, ട്രംപ് ഭരണകൂടം ഉയർത്തുന്ന കടുത്ത താരിഫുകളുടെ ആഘാതം നേരിടാൻ ഒന്റാറിയോ പ്രവിശ്യ മികച്ച സാമ്പത്തിക അടിത്തറയിലാണ് ഉള്ളതെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

























