Anshul Kuncha shot dead Philadelphia
ഫിലാഡൽഫിയ: അമേരിക്കയിലെ പെൻസിൽവേനിയ സംസ്ഥാനത്തുള്ള നോർത്ത് ഫിലാഡൽഫിയയിൽ ഹൈദരാബാദ് സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. തെലങ്കാനയിലെ ഗുണ്ട്‌ലപോച്ചംപള്ളി സ്വദേശിയായ അൻഷുൽ കുഞ്ച (28) ആണ് കൊല്ലപ്പെട്ടത്. ഫിലാഡൽഫിയയിലെ റെയ്മണ്ട് റോസൻ ഹോംസ് ഹൗസിംഗ് കോംപ്ലക്സിൽ വച്ചാണ് സംഭവം നടന്നത്. യുഎസിൽ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്യുന്ന ഇദ്ദേഹം, വാരാന്ത്യങ്ങളിൽ പാർട്ട് ടൈം ആയി പിസ്സ ഡെലിവറി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ ദിവസം അർദ്ധരാത്രി കഴിഞ്ഞ് 12:30 ഓടെയാണ് അൻഷുലിന് നേരെ ക്രൂരമായ ആക്രമണമുണ്ടായത്. ഒരു വ്യാജ ഓർഡർ അനുസരിച്ച് പിസ്സ നൽകാൻ എത്തിയതായിരുന്നു അദ്ദേഹം. വിജനമായ ഒരു അപ്പാർട്ട്‌മെന്റിന് മുന്നിൽ വച്ച് അക്രമികൾ അൻഷുലിന്റെ തലയ്ക്ക് പിന്നിൽ മൂന്ന് തവണ വെടിയുതിർക്കുകയായിരുന്നു. പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോൾ ചോരയിൽ കുളിച്ചുകിടന്ന അൻഷുലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ആസൂത്രിതമായ വലിയൊരു കെണിയുണ്ടെന്നാണ് അൻഷുലിന്റെ കുടുംബം ആരോപിക്കുന്നത്. ആളൊഴിഞ്ഞതും ഉപേക്ഷിക്കപ്പെട്ടതുമായ ഒരു കെട്ടിടത്തിലേക്ക് വ്യാജ ഓർഡർ നൽകി അൻഷുലിനെ മനഃപൂർവ്വം വിളിച്ചുവരുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ പക്കൽ നിന്നും പണമോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്ന് സഹോദരി തൻവി പറഞ്ഞു. കൊള്ളയടിക്കൽ ലക്ഷ്യമിട്ടല്ല, മറിച്ച് കൊലപാതകം മാത്രം ലക്ഷ്യം വെച്ചാണ് അക്രമികൾ എത്തിയതെന്നാണ് കുടുംബത്തിന്റെ പരാതി.
തന്റെ സഹോദരൻ ഒട്ടും താല്പര്യമില്ലാതെയാണ് യുഎസിലേക്ക് പോയതെന്നും മാതാപിതാക്കൾ മക്കളെ അങ്ങോട്ട് അയക്കരുതെന്നും സഹോദരി വികാരാധീനയായി കൂട്ടിച്ചേർത്തു. കറുത്ത വസ്ത്രവും മുഖംമൂടിയും ധരിച്ച രണ്ട് പേരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഫിലാഡൽഫിയ പോലീസ് 20,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് മരണം സ്ഥിരീകരിക്കുകയും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയം ശ്രമിച്ചുവരികയാണെന്നും അറിയിച്ചു.





















