ടൊറന്റോ : മുപ്പത് വർഷം മുൻപുള്ള പാർക്കിംഗ് ടിക്കറ്റിലെ കുടിശ്ശിക അടച്ചുതീർക്കാത്തതിനെ തുടർന്ന് ഒന്റാറിയോയിൽ വ്യക്തിയുടെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. ടൊറന്റോ നഗരസഭ പഴയകാലത്തെ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ ഈടാക്കുന്നതിനായി ആരംഭിച്ച പ്രത്യേക പരിശോധനയിലാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ സംഭവം പുറത്തുവന്നത്. മുൻകൂട്ടി യാതൊരുവിധ മുന്നറിയിപ്പും നൽകാതെയാണ് ലൈസൻസ് റദ്ദാക്കിയതെന്ന് കാണിച്ച് ഇരയായ വ്യക്തി രംഗത്തെത്തിയതോടെ വിഷയം കനേഡിയൻ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
ഒന്റാറിയോയിലെ ലൈംഹൗസ് സ്വദേശിയായ ജെഫ് ക്ലെൻഡെനിംഗ് എന്ന വ്യക്തിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. 1996-ൽ ടൊറന്റോ നഗരത്തിൽ വെച്ച് ലഭിച്ച 32.75 കനേഡിയൻ ഡോളറിന്റെ പാർക്കിംഗ് ടിക്കറ്റിൽ ചെറിയൊരു തുക കുടിശ്ശിക വരുത്തിയതായിരുന്നു ലൈസൻസ് നഷ്ടപ്പെടാൻ കാരണമായത്. മോട്ടോർ വാഹന വകുപ്പിൽ നിന്നും ലൈസൻസ് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള കത്ത് ലഭിച്ചപ്പോൾ ആദ്യം വ്യാജ സന്ദേശമാണെന്ന് കരുതിയെങ്കിലും പിന്നീട് സർവീസ് ഒന്റാറിയോയുമായി ബന്ധപ്പെട്ടപ്പോഴാണ് മുപ്പത് വർഷം പഴക്കമുള്ള ഈ പിഴയുടെ വിവരങ്ങൾ പുറത്തറിയുന്നത്. പിഴത്തുക പൂർണ്ണമായി അടച്ചുതീർക്കാത്ത പക്ഷം ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കപ്പെടുമെന്ന കടുത്ത നിയമനടപടിയാണ് ഇവിടെ അധികൃതർ സ്വീകരിച്ചത്.
ലൈസൻസ് തിരികെ ലഭിക്കുന്നതിനായി കുടിശ്ശികയുള്ള ചെറിയ തുകയ്ക്ക് പുറമെ 281 ഡോളർ പുനഃസ്ഥാപിക്കൽ ഫീസായും (Reinstatement Fee) ഇദ്ദേഹത്തിന് ഒടുക്കേണ്ടി വന്നു. യാതൊരു മുൻകൂർ അറിയിപ്പും നൽകാതെ ലൈസൻസ് റദ്ദാക്കിയത് സാധാരണക്കാരായ ജനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയും ബുദ്ധിമുട്ടും ഉണ്ടാക്കുമെന്ന് ജെഫ് ക്ലെൻഡെനിംഗ് പ്രതികരിച്ചു. എന്നാൽ പ്രവിശ്യാ കോടതികൾ ചുമത്തുന്ന ഇത്തരം പിഴകൾക്ക് കാലപ്പഴക്കം ബാധകമല്ലെന്നും, തുക അടച്ചുതീർക്കാത്ത പക്ഷം മോട്ടോർ വാഹന വകുപ്പിന് ലൈസൻസ് റദ്ദാക്കാൻ നിയമപരമായ അധികാരമുണ്ടെന്നുമാണ് ഒന്റാറിയോ ഗതാഗത മന്ത്രാലയം വ്യക്തമാക്കുന്നത്.
ടൊറന്റോ നഗരസഭയുടെ കണക്കുകൾ പ്രകാരം ദശലക്ഷക്കണക്കിന് ഡോളറിന്റെ പാർക്കിംഗ് പിഴത്തുകയാണ് ഇത്തരത്തിൽ കാലങ്ങളായി ഈടാക്കാനുള്ളത്. . ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിൽ വാഹനം ഓടിക്കുന്നത് കടുത്ത നിയമനടപടികൾക്കും ഇൻഷുറൻസ് പരിരക്ഷ നഷ്ടപ്പെടുന്നതിനും കാരണമാകും.






















