India A vs Sri Lanka A cricket fight
ധാംബുള്ള: ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യ എ ടീമും ശ്രീലങ്ക എ ടീമും തമ്മിലുള്ള മത്സരത്തിന് പിന്നാലെ മൈതാനത്ത് നാടകീയ രംഗങ്ങളും കൈയാങ്കളിയും. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ ഇന്ത്യ നാടകീയ തോൽവി വഴങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇരുടീമിലെയും യുവതാരങ്ങൾ പരസ്പരം ഏറ്റുമുട്ടിയത്. ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവംശിയും ശ്രീലങ്കൻ താരം വിഷൻ ഹലംബാഗെയും തമ്മിലുണ്ടായ വാക്പോരും ഉന്തും തള്ളുമാണ് ഒടുവിൽ കൈയാങ്കളിയിൽ കലാശിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.2 ഓവറിൽ 265 റൺസിന് ഓൾഔട്ടായപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ പോരാട്ടവും 265 റൺസിൽ അവസാനിക്കുകയായിരുന്നു. മത്സരം ടൈ ആയതിനെ തുടർന്ന് ഇന്ത്യൻ നായകൻ തിലക് വർമയുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഇരുടീമുകളും സൂപ്പർ ഓവർ കളിക്കാൻ തയ്യാറായത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അടിച്ചുകൂട്ടിയത് 16 റൺസാണ്. 17 റൺസിന്റെ കഠിനമായ വിജയലക്ഷ്യവുമായി ഇന്ത്യക്കായി സൂപ്പർ ഓവറിൽ വൈഭവ് സൂര്യവംശിയും സൂര്യാൻഷ് ഷെഡ്ജെയുമാണ് ക്രീസിലിറങ്ങിയത്.
ശ്രീലങ്കയുടെ കുഗാതാസ് മാതുലൻ എറിഞ്ഞ സൂപ്പർ ഓവറിലെ ആദ്യ മൂന്ന് പന്തുകളിൽ സൂര്യാൻഷിന് 3 റൺസ് മാത്രമേ നേടാനായുള്ളൂ. അവസാന മൂന്ന് പന്തിൽ ജയിക്കാൻ 14 റൺസ് വേണമെന്നിരിക്കെ വൈഭവ് ഒരു ബൗണ്ടറിയും രണ്ട് റൺസും ഓടിയെടുത്തെങ്കിലും ഇന്ത്യയുടെ പോരാട്ടം 9 റൺസിൽ അവസാനിച്ചു. ഓഫ് സ്റ്റംപിന് പുറത്ത് വൈഡ് യോർക്കറായി എത്തിയ അവസാന പന്തിൽ വൈഭവിന് റണ്ണെടുക്കാൻ സാധിക്കാതെ വന്നതോടെ ശ്രീലങ്ക 7 റൺസിന്റെ നാടകീയ വിജയം സ്വന്തമാക്കി. വിജയം ഉറപ്പിച്ചതോടെ ശ്രീലങ്കൻ താരങ്ങൾ വൈഭവിന്റെയും സൂര്യാൻഷിന്റെയും തൊട്ടുമുന്നിലെത്തി ആവേശം മൂത്ത് വിജയാഘോഷം ആരംഭിക്കുകയായിരുന്നു.
ഇതിനിടെ ശ്രീലങ്കൻ താരം വിഷൻ ഹലംബാഗെ വൈഭവിന് തൊട്ടടുത്തെത്തി അമിത ആവേശപ്രകടനം നടത്തി പ്രകോപിപ്പിച്ചു. പ്രകോപനത്തിൽ നിയന്ത്രണം വിട്ട വൈഭവ് സൂര്യവംശി ഹലംബാഗെയെ ശക്തിയായി പിടിച്ച് തള്ളുകയായിരുന്നു. ഇതോടെ ഹലംബാഗെയും തിരിച്ചു തള്ളിയതോടെ മൈതാനത്ത് നാടകീയ രംഗങ്ങൾ അരങ്ങേറി. ഉടൻ തന്നെ മറ്റ് ശ്രീലങ്കൻ കളിക്കാരും അമ്പയർമാരും ഇടപെട്ടാണ് ഇരുവരേയും പിടിച്ച് മാറ്റി രംഗം ശാന്തമാക്കിയത്. ഡഗ് ഔട്ടിലേക്ക് മടങ്ങിപ്പോകുമ്പോഴും വൈഭവ് ശ്രീലങ്കൻ താരങ്ങൾക്ക് നേരെ കൈചൂണ്ടി ദേഷ്യത്തോടെ സംസാരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. നേരത്തെ ഇന്ത്യൻ ഇന്നിങ്സിനിടെ വിപ്രജ് നിഗം പിച്ചിന്റെ ഡേഞ്ചർ ഏരിയയിലൂടെ രണ്ട് തവണ ഓടിയതിന് അമ്പയർമാർ ഇന്ത്യക്കെതിരെ 10 റൺസ് പെനാൽറ്റി വിധിച്ചിരുന്നു. ഈ റണ്ണുകൾ ശ്രീലങ്കൻ സ്കോറിലേക്ക് ചേർത്തതാണ് മത്സരത്തിൽ ഇന്ത്യക്ക് കനത്ത തിരിച്ചടിയായതും തോൽവിക്ക് കാരണമായതും.
Vaibhav Suryavanshi vs Vihan Halambage fight




















