കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭാഷയറിയാത്തതിനെ തുടർന്ന് വഴിതെറ്റിയ മുപ്പതുകാരനായ മലയാളി യുവാവിനെ ആൾക്കൂട്ടം ക്രൂരമായി തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ കുൽതലിയിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. കള്ളനാണെന്ന് ആരോപിച്ചായിരുന്നു ഒരു കൂട്ടം ഗ്രാമീണർ ചേർന്ന് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂർത്തിയാവാത്ത കുട്ടികൾ ഉൾപ്പെടെ ഏഴ് പേരെ കുൽതലി പോലീസ് അറസ്റ്റ് ചെയ്തു.
കൂടെ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശികളായ സുഹൃത്തുക്കളെ സന്ദർശിക്കാനായാണ് രണ്ടാഴ്ച മുൻപ് മലയാളി യുവാവ് കുൽതലിയിലെ സാങ്കിജഹാൻ പ്രദേശത്ത് എത്തിയത്. ചൊവ്വാഴ്ച രാവിലെ ഇയാൾ തനിച്ച് പ്രാദേശിക വിപണിയിലേക്ക് പോയതായിരുന്നു. എന്നാൽ തിരിച്ചുനടക്കുമ്പോൾ വഴിതെറ്റി മറ്റൊരു ജനവാസ മേഖലയിൽ എത്തിപ്പെട്ടു. പ്രദേശം അപരിചിതമായതിനാൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട് ഗ്രാമീണർ ഇയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ ബംഗാളി ഭാഷ അറിയാത്തതിനാലും കടുത്ത ഭാഷാ വ്യത്യാസമുള്ളതിനാലും തന്റെ ഐഡന്റിറ്റിയും വന്ന ആവശ്യവും വ്യക്തമാക്കാൻ യുവാവിന് സാധിച്ചില്ല.
ഇതോടെ ഇയാൾ കള്ളനാണെന്ന് ഉറപ്പിച്ച ഗ്രാമീണർ യുവാവിനെ ദൂരെയുള്ള ഒരു മരത്തിൽ കയറുകൊണ്ട് കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ് അതീവ ഗുരുതരാവസ്ഥയിലായ യുവാവിനെ വിവരമറിഞ്ഞ് എത്തിയ കുൽതലി പോലീസ് സംഘം ഉടൻ തന്നെ രക്ഷപെടുത്തി ജോയ്നഗർ-കുൽതലി റൂറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. അതേസമയം, യുവാവ് ഗർഭിണിയായ ഒരു പ്രാദേശിക സ്ത്രീയെ ശല്യം ചെയ്തതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചതെന്നും ചില ഗ്രാമീണർ പോലീസിനോട് ആരോപിച്ചിട്ടുണ്ട്. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ കള്ളനെന്ന് തെറ്റിദ്ധരിച്ചാണ് മർദ്ദിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
സംഭവത്തിൽ കുൽതലി പോലീസ് സ്വമേധയാ കേസെടുത്ത് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103 (കൊലപാതകം) പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. ക്രൂരമായ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതും പ്രതികളെ വലയിലാക്കിയതും. മരിച്ച യുവാവിന്റെ കൃത്യമായ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല. മൃതദേഹം നിലവിൽ പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും ഇയാളോടൊപ്പം കാനഡയിലും കേരളത്തിലും മുൻപ് ജോലി ചെയ്തിരുന്ന സുഹൃത്തുക്കളെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് ബംഗാൾ പോലീസ്.
Kerala man lynched to death in West Bengal





















