Lionel Messi hat trick vs Algeria
കാൻസാസ് സിറ്റി: ഫിഫ ലോകകപ്പിലെ റെക്കോർഡുകൾ ഒന്നൊന്നായി തിരുത്തിയെഴുതി അർജന്റീന നായകനും ഇതിഹാസ താരവുമായ ലയണൽ മെസി. കാൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജെ മത്സരത്തിൽ അൽജീരിയക്കെതിരെ തകർപ്പൻ ഹാട്രിക് നേടിയാണ് മെസി പുതിയ ചരിത്രം കുറിച്ചത്. തന്റെ ഇരുന്നൂറാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ മെസി ഈ പ്രകടനത്തോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരിൽ ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പമെത്തി. 16 ഗോളുകളാണ് ഇപ്പോൾ ഇരുതാരങ്ങളുടെയും പേരിലുള്ളത്.
തൊട്ടുമുൻപത്തെ മത്സരത്തിൽ സെനഗലിനെതിരെ ഇരട്ട ഗോൾ നേടി മെസിയെ മറികടന്ന ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയെയും ഈ ഹാട്രിക്കോടെ മെസി പിന്നിലാക്കി. മത്സരത്തിന്റെ 17, 60, 76 മിനിറ്റുകളിലായിരുന്നു മെസിയുടെ മനോഹരമായ ഗോളുകൾ പിറന്നത്. ലയണൽ മെസിയുടെ അന്താരാഷ്ട്ര കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക് കൂടിയാണിത്. ഈ മത്സരത്തോടെ ഫുട്ബോൾ ചരിത്രത്തിൽ ആറ് വ്യത്യസ്ത ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ പുരുഷ താരം എന്ന അപൂർവ്വ റെക്കോർഡും മെസിക്ക് മാത്രമായി സ്വന്തമായി. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന തന്റെ തന്നെ റെക്കോർഡ് മെസി 27 ആയി ഉയർത്തുകയും ചെയ്തു.
മത്സരത്തിന്റെ 17-ാം മിനിറ്റിൽ റോഡ്രിഗോ ഡി പോളിന്റെ ത്രൂ പാസിൽ നിന്ന് മികച്ചൊരു കേർവിങ് ഷോട്ടിലൂടെയാണ് മെസി അർജന്റീനയെ മുന്നിലെത്തിച്ചത്. ഈ ഗോളോടെ അർജന്റീനയ്ക്കായി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും പ്രായം കൂടിയ താരവുമെന്ന അപൂർവ നേട്ടവും മെസിയെ തേടിയെത്തി. പിന്നീട് രണ്ടാം പകുതിയിൽ അൽജീരിയൻ പ്രതിരോധത്തെ കാഴ്ചക്കാരാക്കി മെസി തന്റെ രണ്ടാം ഗോളും നേടി ടീമിന്റെ ലീഡ് 2-0 ആയി ഉയർത്തി. ഈ ഗോളോടെ ലോകകപ്പിൽ 15 ഗോളുകളുള്ള ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയ്ക്കൊപ്പമാണ് മെസി എത്തിയത്. എന്നാൽ 76-ാം മിനിറ്റിൽ ഹാട്രിക് തികച്ചതോടെ ക്ലോസെയുടെ (16 ഗോളുകൾ) റെക്കോർഡിനൊപ്പം താരം എത്തുകയായിരുന്നു.
ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡും മുപ്പത്തിയെട്ടുകാരനായ മെസി സ്വന്തമാക്കി. കടുത്ത വെല്ലുവിളി ഉയർത്തിയ അൽജീരിയയെ മെസിയുടെ മിന്നുന്ന ഫോമിന്റെയും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ മികച്ച സേവുകളുടെയും കരുത്തിലാണ് അർജന്റീന 3-0 ന് തകർത്തത്. ഇറ്റലി, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് ശേഷം തുടർച്ചയായി രണ്ട് ലോകകപ്പ് കിരീടങ്ങൾ നേടുന്ന മൂന്നാമത്തെ രാജ്യമെന്ന ചരിത്ര നേട്ടത്തിലേക്കാണ് ലയണൽ സ്കലോണിയുടെ അർജന്റീന ഇപ്പോൾ ലക്ഷ്യം വെക്കുന്നത്.
Messi equals Miroslav Klose 16 World Cup goals record




















