Telegram temporarily banned in India
ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി പുനപ്പരീക്ഷയ്ക്ക് മുന്നോടിയായി പ്രമുഖ സന്ദേശമയയ്ക്കൽ ആപ്പായ ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിരോധനം. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ അടിയന്തിര നിർദ്ദേശത്തെത്തുടർന്ന് ഗൂഗിൾ തങ്ങളുടെ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് നീക്കം ചെയ്തു. ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്നും ടെലഗ്രാം ഉടൻ നീക്കം ചെയ്യാനാണ് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം അടിസ്ഥാന പ്രശ്നം പരിഹരിക്കാതെ ആപ്പ് നിരോധിക്കുന്നത് ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ബാധിക്കുമെന്ന് ടെലഗ്രാം സ്ഥാപകൻ പവൽ ഡുറോവ് പ്രതികരിച്ചു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പ്രത്യേക ശുപാർശ പ്രകാരം ഐടി ആക്ട് സെക്ഷൻ 69A ഉപയോഗിച്ചാണ് കേന്ദ്ര സർക്കാർ നടപടി. ചോദ്യപേപ്പർ ചോർച്ചാ മാഫിയകളും തട്ടിപ്പ് സംഘങ്ങളും പരീക്ഷാർത്ഥികളെ വഞ്ചിക്കാൻ ടെലഗ്രാം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. വരാനിരിക്കുന്ന ജൂൺ 21-ലെ നീറ്റ് പുനപ്പരീക്ഷയും അതിന്റെ തൊട്ടടുത്ത ദിവസവും ഉൾപ്പെടെ ജൂൺ 22 വരെയാണ് ഈ താൽക്കാലിക പ്ലാറ്റ്‌ഫോം നിരോധനം പ്രാബല്യത്തിലുള്ളത്.
‘പേപ്പർ ലീക്ക്ഡ് നീറ്റ്’, ‘റീ-നീറ്റ് 2026’, ‘പ്രൈവറ്റ് മാഫിയ’ തുടങ്ങിയ വ്യാജ ചാനലുകൾ വഴി ചോദ്യപേപ്പറുകൾ വിൽപനയ്ക്കുണ്ടെന്ന് പരസ്യപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾ സജീവമായിരുന്നു. പരീക്ഷ കഴിഞ്ഞതിന് ശേഷം പഴയ തീയതികളിലെ മെസേജുകൾ എഡിറ്റ് ചെയ്ത് ചോദ്യപേപ്പർ നേരത്തെ ചോർന്നുവെന്ന രീതിയിൽ വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ടെലഗ്രാമിന്റെ ‘മെസേജ് എഡിറ്റിങ്’ ഫീച്ചർ ദുരുപയോഗം ചെയ്തതായി ഐഐടി മദ്രാസ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ഇന്ത്യയിലെ ഉപയോക്താക്കൾക്കായി ടെലഗ്രാമിന്റെ മെസേജ് എഡിറ്റിങ് ഫീച്ചർ ജൂൺ 30 വരെ കേന്ദ്രം തടഞ്ഞിട്ടുണ്ട്.
കേന്ദ്ര നടപടിക്കെതിരെ കടുത്ത വിമർശനവുമായി ടെലഗ്രാം സിഇഒ പവൽ ഡുറോവ് രംഗത്തെത്തി. വ്യാജ ചോദ്യപേപ്പർ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ബിഹാർ, ഗുജറാത്ത്, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അന്വേഷണം തുടരുകയാണ്. ഇത്തരം ഓൺലൈൻ പരീക്ഷാ തട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ക്രൈം ഹെൽപ്‌ലൈൻ നമ്പറായ 1930-ൽ വിവരമറിയിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.





















