ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി നൽകിക്കൊണ്ട് മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദ ബിജെപിയിലേക്ക്. ഛദ്ദയ്ക്കൊപ്പം സ്വാതി മലിവാൾ, ഹർഭജൻ സിംഗ്, സന്ദീപ് പഥക്, അശോക് മിത്തൽ, വിക്രം സാഹ്നി, രാജീന്ദർ ഗുപ്ത എന്നീ ആറ് പ്രമുഖ നേതാക്കളും എഎപി വിട്ടു.
സന്ദീപ് പഥക്, അശോക് മിത്തൽ എന്നിവർക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഘവ് ഛദ്ദ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. താൻ ചോരയും നീരും നൽകി വളർത്തിയ പ്രസ്ഥാനം ഇപ്പോൾ അതിന്റെ തത്വങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും വ്യതിചലിച്ചതായി അദ്ദേഹം ആരോപിച്ചു. പാർട്ടി ഇപ്പോൾ രാജ്യതാൽപ്പര്യത്തിനല്ല, മറിച്ച് വ്യക്തിഗത നേട്ടങ്ങൾക്കായാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നിൽ രണ്ട് ഭാഗം എംപിമാരും ഛദ്ദയ്ക്കൊപ്പം
രാജ്യസഭയിൽ എഎപിക്ക് ആകെ 10 അംഗങ്ങളാണുള്ളത്. ഇതിൽ ഏഴ് പേരും ബിജെപിയിലേക്ക് മാറുന്നതോടെ മൂന്നിൽ രണ്ട് ഭാഗം അംഗങ്ങളും ഛദ്ദയ്ക്കൊപ്പമായി. ഭരണഘടനാപരമായ വ്യവസ്ഥകൾ പാലിച്ച് തങ്ങൾ ബിജെപിയിൽ ലയിക്കുകയാണെന്നും, അതിനാൽ എംപി സ്ഥാനം നിലനിർത്താൻ കഴിയുമെന്നും ഛദ്ദ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
അടുത്തിടെ രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഉപനേതാവ് സ്ഥാനത്ത് നിന്ന് ആം ആദ്മി പാർട്ടി നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പാർട്ടി വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. കൂടാതെ, അസം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എഎപിയുടെ സ്റ്റാർ ക്യാമ്പയിനർമാരുടെ പട്ടികയിൽ നിന്നും ഛദ്ദയെ ഒഴിവാക്കിയിരുന്നു.
പൊതുവിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു
2025-ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ എഎപിയുടെ പരാജയത്തിന് പിന്നാലെ രാഘവ് ഛദ്ദ പാർട്ടിയുടെ പ്രധാന അജണ്ടകളിൽ നിന്ന് അകലം പാലിച്ചിരുന്നു. പകരം, ശമ്പളത്തോടു കൂടിയ പിതൃത്വ അവധി, വിമാനത്താവളങ്ങളിലെ ഭക്ഷണ സാധനങ്ങളുടെ ഉയർന്ന വില, ഗിഗ് തൊഴിലാളികളുടെ അവകാശങ്ങൾ, ആർത്തവ ശുചിത്വം തുടങ്ങിയ പൊതുജന താൽപ്പര്യമുള്ള വിഷയങ്ങളിലായിരുന്നു അദ്ദേഹം പാർലമെന്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
കൂടുതൽ ഇന്ത്യൻ വാർത്തകൾക്കായി ഞങ്ങളുടെ INDIA വിഭാഗം സന്ദർശിക്കുക.
























