Ontario Ebola testing updates 2026
ടൊറന്റോ: കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ മാരകമായ എബോള വൈറസ് ബാധ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ, ഈ മേഖലയിൽ നിന്നും അടുത്തിടെ തിരിച്ചെത്തിയ ഒന്റാറിയോ സ്വദേശിയെ കടുത്ത എബോള ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി ഇയാളെ വിദഗ്ദ്ധ പരിശോധനകൾക്ക് വിധേയനാക്കുകയാണെന്ന് ഒന്റാറിയോ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച സ്ഥിരീകരിച്ചു.
രോഗിയുടെ കൂടുതൽ വിവരങ്ങളോ ഇയാൾ നിലവിൽ ഒന്റാറിയോയിലെ ഏത് നഗരത്തിലാണ് ഉള്ളതെന്നോ സുരക്ഷാ കാരണങ്ങളാൽ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ ഒന്റാറിയോയിൽ എബോള കേസുകളൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും, ആശുപത്രിയിൽ ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോളുകളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ പടരുന്ന എബോള വകഭേദം അതീവ അപകടകാരിയായ ‘ബുന്ദിബുഗ്യോ’ (Bundibugyo) ആണെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ലഭ്യമായ വാക്സിനുകളോ പ്രത്യേക ചികിത്സകളോ ഫലപ്രദമല്ലാത്ത അപൂർവ്വ ഇനമാണിത്. ശരീരസ്രവങ്ങളിലൂടെ അതിവേഗം പടരുന്ന ഈ വൈറസ് ബാധിച്ചാൽ കടുത്ത പനി, തലവേദന, പേശി വേദന, ഛർദ്ദി, വയറിളക്കം എന്നിവയ്ക്കൊപ്പം ശരീരത്തിനകത്തും പുറത്തും കാരണങ്ങളില്ലാതെ രക്തസ്രാവം ഉണ്ടാകാനും സാധ്യതയുണ്ട്.
ആഫ്രിക്കയിൽ നിലവിൽ അറുന്നൂറോളം പേർക്ക് രോഗബാധ സംശയിക്കുന്നുണ്ടെന്നും 139 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നുമാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ ലണ്ടൻ ആസ്ഥാനമായുള്ള എംആർസി സെന്റർ ഫോർ ഗ്ലോബൽ ഇൻഫെക്ഷ്യസ് ഡിസീസ് അനാലിസിസിന്റെ പഠനപ്രകാരം, കൃത്യമായ പരിശോധനകളുടെ കുറവ് മൂലം യഥാർത്ഥ രോഗികളുടെ എണ്ണം ഇതിനോടകം തന്നെ ആയിരം കടന്നിരിക്കാം.
കോംഗോയിൽ മുൻപ് പടർന്നുപിടിച്ച ‘എബോള സയർ’ (Ebola Zaire) വകഭേദത്തിനായുള്ള പരിശോധനകളാണ് ആദ്യഘട്ടത്തിൽ അധികൃതർ നടത്തിയിരുന്നത്. ഇതിന്റെ ഫലം നെഗറ്റീവ് ആയതിനാൽ ആഴ്ചകളോളം രോഗം തിരിച്ചറിയാതെ പോയതാണ് ഇത്ര വലിയ വ്യാപനത്തിന് കാരണമായത്. വരും മാസങ്ങളിൽ രോഗബാധിത പ്രദേശങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നത് കാനഡ കൂടുതൽ കർശനമാക്കിയേക്കും.























