മോൺട്രിയൽ: മാരകമായ എബോള വൈറസ് ബാധയുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടർന്ന് പാരിസിൽ നിന്നും അമേരിക്കയിലെ ഡെട്രോയിറ്റിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് വിമാനം കാനഡയിലെ മോൺട്രിയലിലേക്ക് അടിയന്തരമായി തിരിച്ചുവിട്ടു. എബോള ബാധിത പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്ക ഏർപ്പെടുത്തിയ പുതിയ യാത്രാവിലക്ക് ലംഘിച്ച് കോംഗോ സ്വദേശിയായ യാത്രക്കാരൻ വിമാനത്തിൽ കയറിയതിനെത്തുടർന്നാണ് യു.എസ് അധികൃതർ വിമാനത്തിന് ലാൻഡിംഗ് അനുമതി നിഷേധിച്ചത്.
തുടർന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് വിമാനം മോൺട്രിയലിലെ പിയറി എലിയറ്റ് ട്രൂഡോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. ഇവിടെയിറക്കിയ യാത്രക്കാരനെ കാനഡ പബ്ലിക് ഹെൽത്ത് ഏജൻസിയിലെ ക്വാറന്റൈൻ ഓഫീസർമാർ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കി. ഇയാൾക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിച്ച ശേഷം പാരിസിലേക്ക് തന്നെ തിരികെ അയച്ചതായി അധികൃതർ വ്യക്തമാക്കി. ഇതിനുശേഷമാണ് വിമാനത്തിന് ഡെട്രോയിറ്റിലേക്ക് പറക്കാൻ യു.എസ് അനുമതി നൽകിയത്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്നുള്ള യാത്രക്കാരനെ എയർലൈൻ അധികൃതർ അബദ്ധത്തിൽ വിമാനത്തിൽ കയറ്റുകയായിരുന്നുവെന്ന് യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) അറിയിച്ചു. “ഈ യാത്രക്കാരൻ വിമാനത്തിൽ കയറാൻ പാടില്ലാത്തതായിരുന്നു. സുരക്ഷ മുൻനിർത്തി വിമാനം ഡെട്രോയിറ്റിൽ ഇറങ്ങുന്നത് തടയുകയും മോൺട്രിയലിലേക്ക് തിരിച്ചുവിടാൻ നിർദ്ദേശിക്കുകയുമായിരുന്നു,” സി.ബി.പി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന എബോളയുടെ പശ്ചാത്തലത്തിൽ അമേരിക്ക കടുത്ത യാത്രാ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ ഈ രാജ്യങ്ങൾ സന്ദർശിച്ച യു.എസ് ഇതര പാസ്‌പോർട്ടുള്ള യാത്രക്കാർക്ക് രാജ്യത്തേക്ക് പ്രവേശനമില്ല.
ആഫ്രിക്കൻ രാജ്യങ്ങളിൽ പടരുന്ന ‘ബുന്ദിബുഗ്യോ’ (Bundibugyo) വകഭേദത്തിൽപ്പെട്ട എബോള വൈറസ് ബാധ ആഗോളതലത്തിൽ ആശങ്കയുണ്ടാക്കുന്ന ഒന്നായി ലോകാരോഗ്യ സംഘടന (WHO) പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ അറുന്നൂറോളം പേർക്ക് രോഗബാധ സംശയിക്കുന്നുണ്ടെന്നും 139 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഡബ്ല്യു.എച്ച്.ഓ വ്യക്തമാക്കി. രോഗവ്യാപനം തടയാൻ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഉൾപ്പെടെ സ്ക്രീനിംഗ് ശക്തമാക്കിയിരിക്കുകയാണ്.






















