Canada investment fraud
ലണ്ടൻ (ഒന്റാറിയോ): കാനഡയിലെ ടൊറന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പ്രോപ്പർട്ടി മാനേജ്‌മെന്റ് കമ്പനിയായ ‘സിഗ്നറ്റ് ഗ്രൂപ്പിന്റെ’ മുൻ വൈസ് പ്രസിഡന്റ് ലക്ഷക്കണക്കിന് ഡോളറിന്റെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയതായി പരാതി. കമ്പനിയുടെ മുൻ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റായ മജ്‌ദേ ഫാനൂസ് എന്നയാൾക്കെതിരെ ലണ്ടൻ, ടൊറന്റോ പോലീസ് സേനകൾ സംയുക്തമായി വൻതോതിലുള്ള അന്വേഷണം ആരംഭിച്ചു. നിലവിൽ ഒന്റാറിയോയിലെ ലണ്ടൻ നഗരത്തിൽ നിന്നുള്ള ഇരുപതോളം നിക്ഷേപകർക്ക് മാത്രം ഏകദേശം 30 ലക്ഷം കനേഡിയൻ ഡോളർ നഷ്ടപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലണ്ടനിലെ പ്രാദേശിക ബിസിനസുകാരനായ അമ്മാർ അബ്ദുൽഹാദി, തന്റെ ബിസിനസ് പങ്കാളിയുമായി ചേർന്ന് 6,00,000 ഡോളറിലധികം മജ്‌ദേ ഫാനൂസിന്റെ കൺസ്ട്രക്ഷൻ കോൺട്രാക്ടുകളിൽ നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടു. കമ്പനിയിലെ തന്റെ ഉയർന്ന പദവിയും ഔദ്യോഗിക രേഖകളും കാണിച്ച് വൻ ലാഭം വാഗ്ദാനം ചെയ്താണ് ഫാനൂസ് തങ്ങളെ വലയിലാക്കിയതെന്ന് അമ്മാർ ആരോപിക്കുന്നു. തുടക്കത്തിൽ ചെറിയ ലാഭവിഹിതം നൽകിയെങ്കിലും പിന്നീട് വലിയ തുക കൈക്കലാക്കിയതോടെ ഇയാൾ ഫോൺ കോളുകൾക്കും ഇമെയിലുകൾക്കും മറുപടി നൽകാതെ പൂർണ്ണമായി മുങ്ങുകയായിരുന്നു.
ബാങ്ക് വായ്പകളും ക്രെഡിറ്റ് ലൈനുകളും വഴിയാണ് നിക്ഷേപകർ പലരും വലിയ തുകകൾ സമാഹരിച്ചു നൽകിയത്. പണം നഷ്ടപ്പെട്ടതോടെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനും ജീവനക്കാർക്ക് ശമ്പളം നൽകാനും കഴിയാതെ പല കുടുംബങ്ങളും കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളിലും മജ്‌ദേ ഫാനൂസിനെതിരെ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട നിയമനടപടികൾ നിലവിലുണ്ടെന്ന് പിന്നീട് കോർട്ട് രേഖകളിൽ നിന്നും നിക്ഷേപകർ കണ്ടെത്തി.
സംഭവം വിവാദമായതോടെ മജ്‌ദേ ഫാനൂസിനെ സിഗ്നറ്റ് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതായി കമ്പനി വക്താവ് ഡാനി റോത്ത് പ്രസ്താവനയിലൂടെ അറിയിച്ചു. ഇയാൾ നടത്തിയിരുന്ന വ്യക്തിപരമായ ഇടപാടുകളെക്കുറിച്ചോ വ്യാജ അവകാശവാദങ്ങളെക്കുറിച്ചോ കമ്പനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്നും, ആരോപണങ്ങൾ അതീവ ഗുരുതരമായതിനാൽ അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. പ്രതിയെ കണ്ടെത്താനായി ലണ്ടൻ പോലീസ് കൺസ്ട്രക്ഷൻ മേഖലയിലുള്ളവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

























