St Marys Newfoundland fish sauce plant cleanup
ന്യൂഫൗണ്ട്‌ലാൻഡ്: കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിലുള്ള സെന്റ് മേരീസ് എന്ന തീരദേശ നഗരത്തെ കാൽ നൂറ്റാണ്ടായി ദുർഗന്ധത്തിലാഴ്ത്തിയ ഉപേക്ഷിക്കപ്പെട്ട ഫിഷ് സോസ് നിർമ്മാണ ശാല ഒടുവിൽ അധികൃതർ നീക്കം ചെയ്യുന്നു. ജനവാസ മേഖലയ്ക്കും സ്കൂളിനും സമീപം സ്ഥിതി ചെയ്യുന്ന ‘അറ്റ്ലാന്റിക് സീഫുഡ് സോസ് കമ്പനി’യിലെ ടൺ കണക്കിന് മത്സ്യ അവശിഷ്ടങ്ങൾ മാറ്റാനുള്ള ബൃഹത്തായ ശുചീകരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഏകദേശം 200 ഡംപ് ട്രക്കുകളിലായി ഈ മാലിന്യങ്ങൾ ഇവിടെ നിന്നും മാറ്റേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
പ്രാദേശികമായി ലഭിക്കുന്ന മത്സ്യങ്ങൾ ഉപയോഗിച്ച് ഏഷ്യൻ ശൈലിയിലുള്ള സോസ് നിർമ്മിക്കാനായി 1990-ലാണ് ഈ പ്ലാന്റ് ആരംഭിച്ചത്. എന്നാൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2001-ൽ കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി ഫാക്ടറി പൂട്ടി ലേബലുകൾ പിടിച്ചെടുത്തു. തുടർന്ന് നിയമപോരാട്ടങ്ങൾക്കൊടുവിൽ ഫാക്ടറി പൂർണ്ണമായി അടച്ചുപൂട്ടുകയും ഉടമ രാജ്യം വിടുകയും ചെയ്തതോടെ പ്ലാന്റ് പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ടു.
ഫാക്ടറി അടച്ചെങ്കിലും അവിടുത്തെ 150 ഭീമൻ ടാങ്കുകളിൽ അവശേഷിച്ച ടൺ കണക്കിന് മത്സ്യ അവശിഷ്ടങ്ങൾ കിടന്ന് ചീയാൻ തുടങ്ങിയതാണ് നഗരത്തിന് ശാപമായത്. കഴിഞ്ഞ ജനുവരിയിലുണ്ടായ ശക്തമായ ചുഴറ്റിക്കാറ്റിൽ പ്ലാന്റിന്റെ കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും, ടാങ്കുകൾ തുരുമ്പെടുത്ത് തകരുകയും ചെയ്തതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. നിലവിൽ ഫാക്ടറിയുടെ തറയിൽ 30 സെന്റിമീറ്ററോളം കനത്തിൽ ചീഞ്ഞ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി കിടക്കുകയാണ്.
ഒടുവിൽ ശക്തമായ ജനകീയ പ്രതിഷേധങ്ങളെത്തുടർന്ന് ന്യൂഫൗണ്ട്‌ലാൻഡ് സർക്കാർ തങ്ങളുടെ ബജറ്റിൽ തുക വകയിരുത്തിയാണ് നിലവിൽ ശുചീകരണത്തിന് അനുമതി നൽകിയിരിക്കുന്നത്. ‘ക്യാപിറ്റൽ എൻവയോൺമെന്റൽ’ എന്ന കമ്പനിക്കാണ് 1.74 മില്യൺ ഡോളറിന്റെ ശുചീകരണ കരാർ നൽകിയിരിക്കുന്നത്. പ്ലാന്റിലുള്ള ദ്രാവക-ഖര അവശിഷ്ടങ്ങൾ പൂർണ്ണമായും നീക്കം ചെയ്ത് ചോർച്ച ഒഴിവാക്കാനായി അവ പ്രത്യേക ജൈവ മണ്ണ് ഉപയോഗിച്ച് ഉറപ്പുള്ളതാക്കി മാറ്റും. തുടർന്ന് ഇവ എയർ-ടൈറ്റ് പ്ലാസ്റ്റിക് കവചങ്ങളിൽ സൂക്ഷിച്ച് 160 കിലോമീറ്റർ അകലെയുള്ള സണ്ണിസൈഡ് നഗരത്തിലെ ലാൻഡ്‌ഫില്ലിൽ ഭൂമിക്കടിയിൽ നിക്ഷേപിക്കും. ഏകദേശം 2,000 ക്യുബിക് മീറ്റർ മാലിന്യമാണ് ഇവിടെ നിന്നും മാറ്റാനുള്ളത്. വർഷങ്ങളായി തങ്ങൾ അനുഭവിച്ച ദുരിതത്തിന് അറുതിയാവുന്നതിന്റെ വലിയ ആശ്വാസത്തിലാണ് മുന്നൂറോളം മാത്രം ജനസംഖ്യയുള്ള ഈ കൊച്ചു നഗരത്തിലെ താമസക്കാർ.




















