എവിയൻ-ലെസ്-ബെയ്ൻസ് : ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ കാനഡയിലേക്ക് ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നടത്തിയ അതീവ രഹസ്യ സംഭാഷണം പുറത്ത്. ഫ്രാൻസിലെ എവിയൻ-ലെസ്-ബെയ്ൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ വാർഷിക ഉച്ചഭക്ഷണത്തിന് മുന്നോടിയായി നേതാക്കൾ ഒത്തുകൂടിയപ്പോഴാണ് സംഭവം. മാധ്യമങ്ങളുടെ മൈക്രോഫോണുകൾ ഓണാണെന്ന് അറിയാതെ ഇരു നേതാക്കളും നടത്തിയ ഉഭയകക്ഷി ചർച്ചയുടെ ചില ഭാഗങ്ങളാണ് ‘ഹോട്ട് മൈക്ക്’ വഴി അപ്രതീക്ഷിതമായി പരസ്യമായത്.
കനേഡിയൻ വിപണിയുടെ മൂന്ന് ശതമാനത്തിൽ താഴെ, അതായത് പ്രതിവർഷം പരമാവധി 49,000 ചൈനീസ് ഇലക്ട്രിക് കാറുകൾ മാത്രമേ കാനഡ അനുവദിക്കൂ എന്ന പരിധിയെക്കുറിച്ചാണ് കാർണി ട്രംപിനോട് വിശദീകരിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാനഡയുടെ പുതിയ ചൈനീസ് വ്യാപാര നയത്തെക്കുറിച്ച് ബോധ്യപ്പെടുത്താനും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ ഒഴിവാക്കാനുമാണ് കാർണി ഈ അവസരം ഉപയോഗിച്ചത്. “നമ്മുടെ വിപണിയുടെ മൂന്ന് ശതമാനത്തിൽ താഴെ, 49,000 കാറുകൾ മാത്രമാണ് അനുവദിക്കുന്നത്” എന്ന് കാർണി ട്രംപിനോട് പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കൈകൊണ്ട് ഒരു പരിധി സൂചിപ്പിച്ചുകൊണ്ട് “ഇതൊരു കർശനമായ നിയന്ത്രണമാണ്, താങ്കൾക്ക് ഇത് ഇഷ്ടപ്പെടുമെന്ന് കരുതുന്നു” എന്ന് കാർണി കൂട്ടിച്ചേർത്തപ്പോൾ, “അത് നല്ലതാണ്, എനിക്ക് അത് ഇഷ്ടപ്പെട്ടു” എന്ന് ട്രംപ് മറുപടി നൽകുകയും ചെയ്തു.
കഴിഞ്ഞ ജനുവരിയിൽ ചൈന സന്ദർശിച്ച വേളയിലാണ് കാനഡ ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ താരിഫ് നിരക്ക് 100 ശതമാനത്തിൽ നിന്ന് 6.1 ശതമാനമായി കുറയ്ക്കുന്ന കരാറിൽ കാർണി ഒപ്പുവെച്ചത്. പകരമായി കാനഡയിൽ നിന്നുള്ള കാർഷിക-സമുദ്രോത്പന്നങ്ങളുടെ നികുതി കുറയ്ക്കാൻ ചൈനയും സമ്മതിച്ചിരുന്നു. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് ചൈനീസ് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന കർശന വിലക്കാണ് കാർണി സർക്കാർ ഇളവ് ചെയ്തത്. എന്നാൽ അമേരിക്ക ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് ഇപ്പോഴും കനത്ത നികുതി ചുമത്തുന്നത് തുടരുകയാണ്. ചൈനയുമായുള്ള കാനഡയുടെ പുതിയ വ്യാപാര അടുപ്പം അമേരിക്കൻ ഭരണകൂടത്തിൽ കടുത്ത അതൃപ്തി ഉണ്ടാക്കിയിരുന്നു. കാനഡ തങ്ങൾക്ക് കൃത്യമായ ധാരണയില്ലാത്ത നിയമങ്ങളുമായാണ് കളിക്കുന്നതെന്നും ഇത്തരം നീക്കങ്ങൾ കാനഡ-യുഎസ്-മെക്സിക്കോ വ്യാപാര കരാറിനെ (CUSMA) ദോഷകരമായി ബാധിച്ചേക്കാമെന്നും യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് മുൻപ് പരസ്യമായി വിമർശിച്ചിരുന്നു.
അതേസമയം, പുറത്തുവന്ന സംഭാഷണത്തിൽ വിവാദപരമായി ഒന്നുമില്ലെന്ന് കനേഡിയൻ വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഏവർക്കും അറിയാവുന്ന ഒരു വസ്തുത മാത്രമാണ് പ്രധാനമന്ത്രി യുഎസ് പ്രസിഡന്റിനെ ഓർമ്മിപ്പിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ കരാർ കനേഡിയൻ വ്യവസായ മേഖലയ്ക്ക് നൽകിയ ആശ്വാസത്തെക്കുറിച്ച് ട്രംപിനോട് വിശദീകരിക്കാൻ ലഭിച്ച അവസരമായാണ് പ്രധാനമന്ത്രി ഇതിനെ കണ്ടതെന്നും ലെബ്ലാങ്ക് കൂട്ടിച്ചേർത്തു. കാനഡ-യുഎസ് വ്യാപാര ചർച്ചകൾക്കായി പ്രത്യേക പ്രതിനിധി സംഘങ്ങൾ നിലവിലുണ്ടെന്നും വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണി വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുമെന്നും മന്ത്രി അറിയിച്ചു.




















