ലണ്ടൻ : ലണ്ടനിൽ കച്ചവടസ്ഥാപനങ്ങളിൽ ജീവനക്കാരുടെ ശ്രദ്ധ തിരിച്ച് ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ കവർന്ന പ്രതികൾക്കായി ലണ്ടൻ പോലീസ് അന്വേഷണം ശക്തമാക്കി. കഴിഞ്ഞ മെയ് 13-ന് ഡണ്ടസ് സ്ട്രീറ്റിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലാണ് ഒരേ ദിവസം അടുത്തടുത്ത സമയങ്ങളിലായി മോഷണം നടന്നത്. സംഭവത്തിൽ വ്യക്തമായ സൂചനകൾ ലഭിച്ചതിനെ തുടർന്ന് പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിടുകയും പൊതുജനങ്ങളുടെ സഹായം തേടുകയും ചെയ്തിട്ടുണ്ട്.
മെയ് 13 ബുധനാഴ്ച ഉച്ചയ്ക്ക് 12:50-ഓടെ ഡണ്ടസ് സ്ട്രീറ്റ്, ഫസ്റ്റ് സ്ട്രീറ്റ് എന്നിവയ്ക്ക് സമീപമുള്ള ഒരു വ്യാപാര സ്ഥാപനത്തിലാണ് ആദ്യ മോഷണം റിപ്പോർട്ട് ചെയ്തത്. ഒരു പുരുഷനും സ്ത്രീയുമടങ്ങുന്ന സംഘം കടയ്ക്കുള്ളിൽ പ്രവേശിക്കുകയും ജീവനക്കാരെ തന്ത്രപൂർവം മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിപ്പിക്കുകയുമായിരുന്നു. ഈ സമയം കൊണ്ട് വിലപിടിപ്പുള്ള സാധനങ്ങൾ വസ്ത്രങ്ങൾക്കിടയിലും മറ്റും ഒളിപ്പിച്ച ശേഷം ഇവർ പണം നൽകാതെ കടന്നുകളഞ്ഞു.
ഇതേ സംഘം അന്ന് ഉച്ചയ്ക്ക് 2:30-ഓടെ ഡണ്ടസ് സ്ട്രീറ്റിലെയും ക്ലാരൻസ് സ്ട്രീറ്റിലെയും സമീപമുള്ള മറ്റൊരു കടയിലും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തി. അവിടെയും ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഉൽപ്പന്നങ്ങൾ മോഷ്ടിച്ചതായാണ് വിവരം. രണ്ട് സംഭവങ്ങളിലും സ്ഥാപന ഉടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലണ്ടൻ പോലീസ് സർവീസിന്റെ പട്രോൾ ഓപ്പറേഷൻസ് ഇൻവെസ്റ്റിഗേറ്റീവ് സെക്ഷൻ (POIS) കേസ് ഏറ്റെടുത്ത് പ്രത്യേക അന്വേഷണം ആരംഭിച്ചു.
ലണ്ടൻ നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ള മലയാളി ബിസിനസ്സ് സംരംഭകരും ജീവനക്കാരും ഇത്തരം തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക വൃത്തങ്ങൾ ഓർമ്മിപ്പിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ ആരെെയെങ്കിലും കണ്ടെത്തുകയോ പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയോ ചെയ്യുന്നവർ 519-661-5670 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്സ് വഴി 1-800-222-TIPS (8477) എന്ന നമ്പറിലോ ലണ്ടൻ പോലീസിനെ അറിയിക്കണം.























