ന്യൂഡൽഹി: ആഭ്യന്തര ക്രിക്കറ്റിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ് അവിശ്വസനീയ പ്രകടനം പുറത്തെടുത്തിട്ടും ജമ്മു കശ്മീർ പേസർ അക്വിബ് നബിയെ അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ഏക ടെസ്റ്റ് മത്സരത്തിനുള്ള ടീമിൽ നിന്നും ഒഴുവാക്കിയതിനെതിരെ ക്രിക്കറ്റ് ലോകത്ത് വൻ പ്രതിഷേധം. രണ്ട് ആഭ്യന്തര സീസണുകളിലായി 104 വിക്കറ്റുകൾ കൊയ്തിട്ടും അക്വിബിനെ ടീമിന്റെ ബാക്ക് അപ്പ് ബൗളറായി പോലും പരിഗണിക്കാതിരുന്ന അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ നിലപാടാണ് കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
ജസ്പ്രിത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർക്കൊപ്പം ഗുർനൂർ ബ്രാറാണ് പേസ് നിരയിൽ ബാക്ക് അപ്പായി ഇടം നേടിയത്. രഞ്ജി ട്രോഫിയിൽ തിളങ്ങുന്നവർക്ക് മാത്രമേ ഇന്ത്യൻ ടീമിലേക്ക് പ്രവേശനമുള്ളൂ എന്ന് വാശിപിടിക്കുന്ന ബിസിസിഐ (BCCI), ചരിത്രത്തിലെ ഏറ്റവും മികച്ച ഫോമിലുള്ള ഒരു പേസറെ കണ്ടില്ലെന്ന് നടിച്ചതിന് പിന്നിൽ ഐപിഎൽ സ്വാധീനമാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
ചരിത്രം കുറിച്ച ‘ബാരാമുള്ള എക്സ്പ്രസ്സ്’:
ഹുബ്ലിയിൽ നടന്ന ആവേശകരമായ ഫൈനലിൽ വമ്പന്മാരായ കർണാടകയെ തകർത്ത് ജമ്മു കശ്മീർ തങ്ങളുടെ കന്നി രഞ്ജി ട്രോഫി കിരീടം ഉയർത്തിയപ്പോൾ ആ വിജയത്തിന്റെ യഥാർത്ഥ ശില്പി അക്വിബ് നബിയായിരുന്നു. ടൂർണമെന്റിലുടനീളം പന്തുകൊണ്ട് തീപ്പൊരി പാറിച്ച അക്വിബ് 10 മത്സരങ്ങളിൽ നിന്ന് 60 വിക്കറ്റുകളാണ് വാരിക്കൂട്ടിയത്. ഇതിൽ ഏഴ് തവണ അഞ്ച് വിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു. ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ഈ മീഡിയം പേസറായിരുന്നു.
കേവലം ഗ്രൂപ്പ് ഘട്ടത്തിൽ മാത്രമല്ല, കടുത്ത സമ്മർദ്ദമുള്ള നോക്കൗട്ട് മത്സരങ്ങളായ ക്വാർട്ടർ, സെമി, ഫൈനൽ എന്നിവയിലാണ് അക്വിബ് തന്റെ 60 വിക്കറ്റുകളിൽ 26 എണ്ണവും നേടിയത്. കഴിഞ്ഞ സീസണിൽ 12.5 എന്ന അവിശ്വസനീയ ശരാശരിയും 28 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. 2024-25 സീസണിലെ 44 വിക്കറ്റുകൾ കൂടി ചേരുമ്പോൾ രണ്ട് വർഷത്തിനിടെ 104 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളാണ് താരം നേടിയത്.
ഗുജറാത്ത് ടൈറ്റൻസ് കണക്ഷനും വിവാദവും:
ഐപിഎൽ 2026-ൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കളിച്ച 4 മത്സരങ്ങളിൽ അക്വിബിന് വിക്കറ്റൊന്നും നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ ഒരു ടെസ്റ്റ് ടീം സെലക്ഷന് ആധാരമാക്കേണ്ടത് ട്വന്റി-20 ഫോർമാറ്റിലെ പ്രകടനമല്ലെന്നിരിക്കെ സെലക്ടർമാർ ആഭ്യന്തര റെഡ് ബോൾ റെക്കോർഡുകളെ പൂർണ്ണമായി അവഗണിച്ചു.
നിലവിൽ പ്രഖ്യാപിച്ച 15 അംഗ ഇന്ത്യൻ ടെസ്റ്റ് ടീമിൽ 7 പേരും ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ നയിക്കുന്ന ഐപിഎൽ ടീമായ ഗുജറാത്ത് ടൈറ്റൻസിൽ നിന്നുള്ളവരാണ്. ഇതോടെയാണ് “ഗുജറാത്ത് ടീമിൽ കളിക്കാത്തതാണോ അക്വിബ് നബി ചെയ്ത തെറ്റ്?” എന്ന ചോദ്യവുമായി ആരാധകരും മുൻ താരങ്ങളും രംഗത്തെത്തിയിരിക്കുന്നത്. രഞ്ജിയിൽ കഠിനാധ്വാനം ചെയ്ത് രാജ്യത്തിനായി കളിക്കാനിറങ്ങുന്ന എല്ലാ യുവതാരങ്ങളുടെയും പ്രതീക്ഷകൾക്ക് മേൽ നിരാശ പടർത്തുന്നതാണ് ബിസിസിഐയുടെ ഈ വിവേചനമെന്ന് കായിക ലോകം വിലയിരുത്തുന്നു




















