സാന്റോസ്: കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങളിലായി നടക്കുന്ന 2026 ഫിഫ ലോകകപ്പിനുള്ള ബ്രസീൽ ടീമിലേക്ക് സൂപ്പർ താരം നെയ്മർ ജൂനിയർ തിരിച്ചെത്തി. തിങ്കളാഴ്ച റിയോ ഡി ജനീറോയിലെ മ്യൂസിയം ഓഫ് ടുമാറോയിൽ വെച്ച് ബ്രസീൽ മുഖ്യ പരിശീലകൻ കാർലോ ആഞ്ചലോട്ടി ഔദ്യോഗികമായി 26 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോഴാണ് ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് നെയ്മറുടെ പേര് ഉൾപ്പെടുത്തിയത്.
ബ്രസീലിയൻ ജേഴ്സിയിലേക്കുള്ള നെയ്മറുടെ തിരിച്ചുവരവ് തികച്ചും വൈകാരിക നിമിഷങ്ങൾക്കാണ് വഴിമാറിയത്. കഴിഞ്ഞ മൂന്ന് വർഷമായി പരിക്കും ഫോമില്ലായ്മയും കാരണം ബ്രസീൽ ടീമിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന 34-കാരനായ നെയ്മർ, തന്റെ സാന്റോസിലെ ബംഗ്ലാവിൽ വെച്ച് സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ഉദ്വേഗത്തോടെയാണ് ലൈവ് പ്രഖ്യാപനം വീക്ഷിച്ചത്. കോച്ച് കാർലോ ആഞ്ചലോട്ടി തന്റെ പേര് അനൗൺസ് ചെയ്ത നിമിഷം താരം സന്തോഷം കൊണ്ട് പൊട്ടിക്കരയുകയായിരുന്നു.
View this post on Instagram
തൊട്ടരികിൽ ആകാംക്ഷയോടെ കാത്തിരുന്ന പങ്കാളി ബ്രൂണ ബിയാൻകാർഡിയും സുഹൃത്തുക്കളും താരത്തെ കെട്ടിപ്പിടിച്ച് ആഹ്ളാദം പങ്കുവെച്ചു. ഉറ്റസുഹൃത്തും ലോകകപ്പ് സ്ക്വാഡിൽ ഇടംനേടുകയും ചെയ്ത സഹതാരം റഫീഞ്ഞയോടും തന്റെ അച്ഛനോടും നെയ്മർ ഈ വൈകാരിക നിമിഷം പങ്കുവെച്ചു. നെയ്മർ ടീം പ്രഖ്യാപനം കാണുന്ന ഈ വൈകാരിക വീഡിയോ നിലവിൽ സമൂഹ മാധ്യമങ്ങളിൽ 20 കോടിയോളം കാഴ്‌ചക്കാരുമായി ആഗോളതലത്തിൽ തരംഗമാവുകയാണ്.
2025 മേയിൽ ബ്രസീൽ കോച്ചായി ചുമതലയേറ്റ ഇറ്റാലിയൻ ഇതിഹാസം കാർലോ ആഞ്ചലോട്ടി ഇതിനുമുൻപ് നെയ്മറെ ടീമിലേക്ക് വിളിച്ചിരുന്നില്ല. കഴിഞ്ഞ മാർച്ചിൽ നടന്ന സൗഹൃദ മത്സരങ്ങളിൽ പോലും താരം അവഗണിക്കപ്പെട്ടിരുന്നു. സ്ട്രൈക്കർമാരായ റോഡ്രിഗോ, എസ്റ്റെവോ എന്നിവർക്ക് പരിക്കേറ്റതും നെയ്മറുടെ ഫിറ്റ്നസിലെ പുരോഗതിയുമാണ് അവസാന നിമിഷം താരത്തിന് ലോകകപ്പ് ടിക്കറ്റ് ഉറപ്പാക്കിയത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ബ്രസീലിനെ പരിശീലിപ്പിക്കുന്ന വിദേശി എന്ന റെക്കോർഡും ആഞ്ചലോട്ടിക്കാണ്.
128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകളുമായി ബ്രസീലിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ് നെയ്മർ. ഇത് താരത്തിന്റെ നാലാമത്തെയും അവസാനത്തെയും ലോകകപ്പ് ആയിരിക്കും. 2002-ന് ശേഷം കഴിഞ്ഞ 24 വർഷമായി ബ്രസീലിന് അകന്നുനിൽക്കുന്ന ആറാം കനകകിരീടം ഇത്തവണ സാംബ നാടുകളിലേക്ക് തിരികെ എത്തിക്കുമെന്നാണ് നെയ്മർ ആരാധകർക്ക് നൽകുന്ന വാഗ്ദാനം. ജൂൺ 13-ന് ന്യൂയോർക്കിൽ മൊറോക്കോയ്‌ക്കെതിരെയാണ് ലോകകപ്പിൽ ബ്രസീലിന്റെ ആദ്യ മത്സരം.






















