PoK youth Zeeshan Ahmed Mir arrested Uri sector LoC
ശ്രീനഗർ: സോഷ്യൽ മീഡിയയിലൂടെ തുടങ്ങിയ പ്രണയത്തിനൊടുവിൽ കാമുകിയെ നേരിൽ കാണാൻ ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷയേറിയ അതിർത്തി കടന്നെത്തിയ പാകിസ്ഥാൻ അധിനിവേശ കശ്മീർ സ്വദേശി ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായി. പൂഞ്ചിൽ നിന്നുള്ള 22-കാരനായ യുവാവാണ് അതിർത്തിയിലെ കനത്ത സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് നിയന്ത്രണരേഖ വഴി ഇന്ത്യൻ അതിർത്തിക്കുള്ളിൽ പ്രവേശിച്ചത്. ജമ്മു കശ്മീരിലെ ഉറി സെക്ടറിലുള്ള യുവതിയെ കാണാനായിരുന്നു ഇയാളുടെ സാഹസിക ശ്രമം. എന്നാൽ, ഇന്ത്യൻ മണ്ണിൽ പ്രവേശിച്ച് നിമിഷങ്ങൾക്കകം തന്നെ ഇയാൾ സൈന്യത്തിന്റെ നിരീക്ഷണ വലയത്തിലാവുകയും പിടിയിലാവുകയുമായിരുന്നു.
ഞായറാഴ്ച രാവിലെ ഒൻപതരയോടെയാണ് ഉറിയിലെ സിലിക്കോട്ട് മേഖലയിൽ നിയന്ത്രണ രേഖയ്ക്ക് മറുഭാഗത്തുനിന്ന് ഒരാൾ വരുന്നത് അതിർത്തിയിൽ കാവലുണ്ടായിരുന്ന ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഇന്ത്യൻ അതിർത്തിയിലേക്ക് പ്രവേശിച്ച ഉടൻ തന്നെ ഇയാളെ സൈന്യം തന്ത്രപരമായി കസ്റ്റഡിയിലെടുത്തു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് ഇയാൾ പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ് പൈൻകാഡി സ്വദേശിയായ സീഷാൻ അഹമ്മദ് മീർ എന്നയാളാണെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ പക്കൽ നിന്നും ഈ വിവരങ്ങൾ സ്ഥിരീകരിക്കുന്ന പാകിസ്ഥാൻ ദേശീയ തിരിച്ചറിയൽ കാർഡും സൈന്യം കണ്ടെടുത്തു.
ഓൺലൈൻ വഴി പരിചയപ്പെട്ട ഉറി സ്വദേശിനിയായ ഇറാം ബാനു എന്ന യുവതിയുമായി താൻ കടുത്ത പ്രണയത്തിലാണ് എന്നും, അവളെ കാണാൻ വേണ്ടിയാണ് ജീവൻ പോലും പണയം വെച്ച് നിയന്ത്രണ രേഖ മറികടന്നതെന്നും സീഷാൻ സുരക്ഷാ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. സോഷ്യൽ മീഡിയയിലൂടെ നിരന്തരം സമ്പർക്കം പുലർത്തിയിരുന്ന ഇരുവരും തമ്മിലുള്ള അടുപ്പമാണ് കനത്ത കാവലുള്ള അതിർത്തി കടക്കാൻ ഇയാൾക്ക് പ്രേരണയായതെന്ന് അധികൃതർ വ്യക്തമാക്കി.
പ്രണയകഥയ്ക്ക് പിന്നിൽ മറ്റ് എന്തെങ്കിലും നിഗൂഢ ലക്ഷ്യങ്ങളുണ്ടോ എന്ന് ഉറപ്പുവരുത്താൻ സീഷാനെയും ഇയാൾ കാണാനെത്തിയ ഉറി സ്വദേശിനിയായ യുവതിയെയും സുരക്ഷാ ഏജൻസികൾ നിലവിൽ സംയുക്തമായി ചോദ്യം ചെയ്തുവരികയാണ്. യുവാവിന്റെ മൊഴികളിൽ എത്രത്തോളം സത്യമുണ്ടെന്ന് പരിശോധിക്കുന്നതിനൊപ്പം ഇരുവരും തമ്മിലുള്ള സന്ദേശങ്ങളുടെയും കോളുകളുടെയും സ്വഭാവം സൈനിക അന്വേഷണസംഘം സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി യുവതിയുടെ പശ്ചാത്തലത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്ന ഏജൻസികൾ, ഇരുവരും തമ്മിൽ നടത്തിയ സോഷ്യൽ മീഡിയ ചാറ്റുകളുടെ പൂർണ്ണ വിവരങ്ങളും സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു വരികയാണ്.






















