IPL girlfriend guidelines
ഐപിഎൽ താരങ്ങളുടെ വ്യക്തിജീവിതത്തിലും ഇടപെടലുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്താൻ ബിസിസിഐ ഒരുങ്ങുന്നു. താരങ്ങൾ തങ്ങളുടെ ഗേൾഫ്രണ്ട്‌സിനൊപ്പം പരസ്യമായി പ്രത്യക്ഷപ്പെടുന്നതും ടീം ബസുകളിലും ഹോട്ടലുകളിലും അവരെ ഒപ്പം താമസിപ്പിക്കുന്നതും വർധിച്ച സാഹചര്യത്തിലാണ് ബോർഡിന്റെ ഈ നീക്കം. ഇതിനെ ‘ഗേൾഫ്രണ്ട് കൾച്ചർ’ എന്ന് വിശേഷിപ്പിച്ച ബിസിസിഐ, ഇതുമായി ബന്ധപ്പെട്ട് അടിയന്തരമായി പുതിയ ചട്ടങ്ങൾ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. താരങ്ങളുടെ പങ്കാളികളിൽ പലരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ കൂടിയായതിനാൽ, ടീമിനുള്ളിലെ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ പുറത്തുപോകുന്നത് കളിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് അഴിമതി വിരുദ്ധ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, ചില പങ്കാളികൾ മുൻപ് ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തതും ബോർഡിന്റെ കർശന നിലപാടിന് കാരണമായി.
നിലവിലെ നയമനുസരിച്ച് കളിക്കാരുടെ ഭാര്യമാർക്കും കുടുംബാംഗങ്ങൾക്കും മാത്രമാണ് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളോടെ കൂടെ താമസിക്കാൻ അനുമതിയുള്ളത്. എന്നാൽ ചില താരങ്ങൾ തങ്ങളുടെ സുഹൃത്തുക്കളെ ‘ഒഫീഷ്യൽ പാർട്ണർ’ എന്ന് പരിചയപ്പെടുത്തി ഒപ്പം താമസിപ്പിക്കുന്നത് ബിസിസിഐയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഹാർദിക് പാണ്ഡ്യ, യശസ്വി ജയ്‌സ്വാൾ, ഇഷാൻ കിഷൻ, അർഷ്ദീപ് സിംഗ് തുടങ്ങിയ പ്രമുഖ താരങ്ങൾ തങ്ങളുടെ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നത് ഈ സീസണിൽ വാർത്തയായിരുന്നു. ഫ്രാഞ്ചൈസികൾക്ക് പുറമെ ഇന്ത്യൻ ടീമിന്റെ വിദേശ പര്യടനങ്ങൾക്കും ബാധകമായ ഒരു കേന്ദ്രീകൃത നിയമം നടപ്പിലാക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. അടുത്ത ബോർഡ് യോഗത്തിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

























