Athiradi Movie Promotion issue
കോഴിക്കോട് ബീച്ചിൽ നടന്ന ‘അതിരടി’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെയുണ്ടായ അപ്രതീക്ഷിത സംഭവങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുകയാണ്. ടൊവിനോ തോമസ്, ബേസിൽ ജോസഫ് തുടങ്ങിയ പ്രിയതാരങ്ങളെ കാണാൻ ആയിരക്കണക്കിന് ആരാധകരാണ് ബീച്ചിൽ എത്തിയത്. എന്നാൽ ഈ വലിയ തിരക്കിനിടയിൽ ചില കുട്ടികളെ കാണാതായതോടെ ആഘോഷം പെട്ടെന്ന് ആശങ്കയിലേക്ക് മാറുകയായിരുന്നു.
കാണാതായ കുട്ടികളുടെ പേരുകൾ അവതാരക രഞ്ജിനി ഹരിദാസ് മൈക്കിലൂടെ അറിയിക്കാൻ ശ്രമിച്ചെങ്കിലും, ആ സാഹചര്യം ഉൾക്കൊള്ളാതെ താരങ്ങൾക്കൊപ്പം സെൽഫി എടുക്കാനായി ഒരു വിഭാഗം ആളുകൾ ബഹളം വയ്ക്കുകയും കൂക്കിവിളിക്കുകയും ചെയ്തുകൊണ്ടിരുന്നു. സമാധാനമായിരിക്കണമെന്ന് ടൊവിനോ പലതവണ അഭ്യർത്ഥിച്ചിട്ടും ആൾക്കൂട്ടത്തിന്റെ ബഹളം നിയന്ത്രണാതീതമായി തുടർന്നു. ഇതോടെ നേരിട്ട് ഇടപെട്ട താരം രഞ്ജിനിയുടെ കയ്യിൽ നിന്നും മൈക്ക് വാങ്ങി കർശനമായ ഭാഷയിൽ കാണികളോട് സംസാരിച്ചു.
“നിങ്ങളുടെ വീട്ടിലെ കുട്ടികളെയാണ് കാണാതിരിക്കുന്നതെങ്കിൽ നിങ്ങൾക്കൊരു നെഞ്ചിടിപ്പ് ഉണ്ടാകില്ലേ?” എന്ന് ചോദിച്ച ടൊവിനോ, ഇത് തമാശ പറയേണ്ട സാഹചര്യമല്ലെന്ന് കാണികളെ ഓർമ്മിപ്പിച്ചു. കുട്ടികളെ കണ്ടെത്തുന്നതുവരെ വീട്ടുകാർക്കും തങ്ങൾക്കും സമാധാനമായി ഇരിക്കാൻ കഴിയില്ലെന്ന് താരം വ്യക്തമാക്കിയതോടെയാണ് കാണികൾ ശാന്തരായത്. താരപകിട്ടിനേക്കാൾ മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകിയ ടൊവിനോയുടെയും രഞ്ജിനിയുടെയും നിലപാടിന് സോഷ്യൽ മീഡിയയിൽ വലിയ പ്രശംസയാണ് ലഭിക്കുന്നത്. എന്നാൽ കുട്ടികളെ കാണാതായ സന്ദർഭത്തിലും ഉത്തരവാദിത്തമില്ലാതെ ബഹളം വെച്ചവർക്കെതിരെ കടുത്ത വിമർശനവും ഉയരുന്നുണ്ട്.






















