IPL betting arrest
ഉത്തർ പ്രദേശിലെ ഝാൻസിയിൽ ഐപിഎൽ മത്സരങ്ങളുമായി ബന്ധപ്പെട്ട് ഓൺലൈൻ വാതുവെപ്പ് നടത്തിവന്ന രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അൻഷുമാൻ (40), അഭിഷേക് പഥക് (31) എന്നിവരാണ് സിപ്രി ബസാർ പോലീസിന്റെ പിടിയിലായത്. മഹേന്ദ്രപുരി കോളനിയിലെ ഒരു വീട്ടിൽ രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായതെന്ന് എസ്പി പ്രീതി സിംഗ് വ്യക്തമാക്കി. ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്ത നാല് മൊബൈൽ ഫോണുകളിൽ നിന്നായി എട്ട് കോടിയിലധികം രൂപയുടെ (8.05 കോടി) ഡിജിറ്റൽ ഇടപാടുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മത്സരങ്ങളിലെ വിക്കറ്റുകൾ, റണ്ണുകൾ, ഓവറുകൾ എന്നിവയുടെ പേരിൽ പണം വെച്ച് വാതുവെപ്പ് നടത്തിയിരുന്ന പ്രതികളിൽ നിന്ന് 5,000 രൂപയും പിടിച്ചെടുത്തു. കൂടാതെ ഇവർ ഉപയോഗിച്ചിരുന്ന ഒമ്പത് ബാങ്ക് അക്കൗണ്ടുകളിലായുള്ള 1.80 ലക്ഷം രൂപ പോലീസ് മരവിപ്പിക്കുകയും ചെയ്തു. പത്തോറിയ സ്വദേശിയായ രവി കുശ്വാഹ എന്നയാൾക്ക് വേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തി. കേസിൽ പ്രധാന പ്രതിയെന്ന് കരുതപ്പെടുന്ന രവി കുശ്വാഹ നിലവിൽ ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

























