ടൊറന്റോ : കാനഡയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രികരുടെ ലഗേജ് ടാഗുകൾ അവിടുത്തെ ജീവനക്കാർ തന്നെ മാറ്റി ഒട്ടിച്ച് വലിയ തോതിൽ മയക്കുമരുന്ന് കടത്തുന്നതായി പ്രത്യേക അന്വേഷണ റിപ്പോർട്ട്. വിമാനത്താവളങ്ങളിലെ സുരക്ഷാ വീഴ്ചകളും അഴിമതിയും മുതലെടുത്ത് നടക്കുന്ന ഈ വൻ റാക്കറ്റിന്റെ ഇരകളായി കഴിഞ്ഞ ഒരു വർഷത്തിനിടെ കാനഡയിൽ നിന്നുള്ള 17 നിരപരാധികളായ യാത്രികരാണ് വിദേശരാജ്യങ്ങളിൽ വെച്ച് മയക്കുമരുന്ന് കേസിൽ കുടുങ്ങിയത്. ലഗേജുകളിൽ മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരിൽ പലരെയും വിദേശ വിമാനത്താവളങ്ങളിൽ വെച്ച് തടഞ്ഞുവെക്കുകയും അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്ക്കുകയും ചെയ്തതായാണ് കനേഡിയൻ മാധ്യമമായ സിടിവി ന്യൂസിന്റെ ‘ഡബ്ല്യു5’ (W5) വിഭാഗം നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത്.
വിമാനത്താവളങ്ങളിലെ restricted ഏരിയകളിൽ സിസിടിവി ക്യാമറകളുടെ നിരീക്ഷണ പരിധിയിൽ വരാത്ത ഭാഗങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഈ തട്ടിപ്പ് അരങ്ങേറുന്നത്. യാത്രികർ തങ്ങളുടെ ലഗേജുകൾ സുരക്ഷാ പരിശോധനയ്ക്കായി കൈമാറിയ ശേഷം, വിമാനത്താവളത്തിലെ അഴിമതിക്കാരായ ജീവനക്കാർ യഥാർത്ഥ ലഗേജിൽ നിന്നും യാത്രികന്റെ പേരു വിവരങ്ങളടങ്ങിയ ടാഗ് വളരെ പെട്ടെന്ന് ഇളക്കിമാറ്റി മയക്കുമരുന്ന് നിറച്ച മറ്റൊരു പെട്ടിയിൽ ഒട്ടിക്കുകയാണ് ചെയ്യുന്നത്. ഈ ലഗേജ് വിദേശ വിമാനത്താവളങ്ങളിൽ പിടിക്കപ്പെടുമ്പോൾ ടാഗിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യഥാർത്ഥ യാത്രികൻ കുറ്റക്കാരനായി മാറുന്നു. ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആറ് ജീവനക്കാരെ ഇത്തരത്തിൽ ടാഗ് മാറ്റിയ കേസുകളുമായി ബന്ധപ്പെട്ട് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മയക്കുമരുന്ന് കടത്തിന് വധശിക്ഷ വരെ ലഭിക്കാവുന്ന ഡൊമിനിക്കൻ റിപ്പബ്ലിക്, ഫിലിപ്പീൻസ്, കൊറിയ, മൊറോക്കോ, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളിലാണ് ഇത്തരത്തിൽ ലഗേജ് ടാഗുകൾ വ്യാപകമായി മാറ്റി ഒട്ടിക്കപ്പെട്ടിട്ടുള്ളത്. ടൊറന്റോയിൽ നിന്നും ന്യൂസിലാൻഡിലേക്ക് യാത്ര ചെയ്ത നിക്കോൾ എന്ന കനേഡിയൻ യുവതിക്ക് വാൻകൂവർ വിമാനത്താവളത്തിലെ ട്രാൻസിറ്റ് സ്റ്റോപ്പിൽ വെച്ച് ഇത്തരമൊരു തട്ടിപ്പ് കാരണം മണിക്കൂറുകളോളം ജയിലിൽ കഴിയേണ്ടി വന്നിരുന്നു. 20 കിലോഗ്രാമിലധികം മെത്താംഫെറ്റാമൈൻ അടങ്ങിയ പെട്ടിയിലാണ് യുവതിയുടെ ടാഗ് ഒട്ടിച്ചിരുന്നത്. സമാനമായി ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോയ മൂന്ന് കനേഡിയൻ സ്വദേശികൾ ടാഗ് തട്ടിപ്പിനെ തുടർന്ന് അവിടെ നൂറിലധികം ദിവസങ്ങളാണ് തടവിൽ കഴിഞ്ഞത്. ഒടുവിൽ വിമാനത്താവളങ്ങളിലെ ക്യാമറ ദൃശ്യങ്ങളും ലഗേജിന്റെ ഭാരവ്യത്യാസങ്ങളും പരിശോധിച്ചാണ് ഇവരുടെ നിരപരാധിത്വം തെളിയിക്കപ്പെട്ടത്.
ഈ സാഹചര്യത്തിൽ യാത്രികർ കടുത്ത ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. വിമാനത്താവളങ്ങളിൽ ലഗേജ് കൈമാറുന്നതിന് തൊട്ടുമുമ്പ് അതിന്റെ ചിത്രങ്ങളും ഭാരവും മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത് സൂക്ഷിക്കുക, ലഗേജ് രസീതുകൾ യാത്ര പൂർത്തിയാകുന്നത് വരെ സുരക്ഷിതമായി സൂക്ഷിക്കുക, ലഗേജ് ട്രാക്കറുകൾ (AirTags) ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കുന്നത് വഴി യാത്രികർക്ക് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ സാധിക്കും.




















