ടൊറന്റോ: ആഗോള ഫുട്ബോൾ മാമാങ്കമായ ഫിഫ ലോകകപ്പിന് പന്തുരുളാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ ആതിഥേയ രാജ്യങ്ങളിലൊന്നായ കാനഡയിൽ ടിക്കറ്റ് വില്പനയിൽ വൻ മന്ദഗതി. കാനഡയിലെ പ്രധാന വേദികളായ ടൊറന്റോ, വാൻകൂവർ എന്നിവിടങ്ങളിൽ നടക്കുന്ന പല മത്സരങ്ങളുടെയും ഭൂരിഭാഗം ടിക്കറ്റുകളും ഉയർന്ന നിരക്കുകൾ കാരണം ഇപ്പോഴും വിറ്റഴിയാതെ കിടക്കുകയാണ്. സാധാരണക്കാരായ കായിക പ്രേമികൾക്ക് ഒട്ടും താങ്ങാനാകാത്ത വിധം ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്നതാണ് വിപണിക്ക് വൻ തിരിച്ചടിയായത്.
ജൂൺ 12-ന് ടൊറന്റോയിൽ നടക്കുന്ന കാനഡയുടെ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ ഇപ്പോൾ 3,000 ഡോളറിന് മുകളിലാണ്. ബോസ്നിയ ആൻഡ് ഹെർസഗോവിനക്കെതിരെയാണ് കാനഡയുടെ ആദ്യ മത്സരം. ഈ മാസം അവസാനം നടക്കുന്ന മറ്റ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ സാധാരണ സീറ്റുകൾക്ക് പോലും 600 മുതൽ 1,600 ഡോളർ വരെയാണ് ഫിഫ ഈടാക്കുന്നത്. ഇതിന് പുറമെ കാനഡയിലെ ഉയർന്ന ഹോട്ടൽ വാടകയും യാത്രാച്ചെലവുകളും അന്താരാഷ്ട്ര ആരാധകരെ സ്റ്റേഡിയങ്ങളിൽ നിന്ന് അകറ്റുന്നു.
അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളുമായി ചേർന്നാണ് കാനഡ ഇത്തവണ ലോകകപ്പിന് സംയുക്തമായി ആതിഥേയത്വം വഹിക്കുന്നത്. എന്നാൽ അമേരിക്കയുടെ കർശനമായ വിസ നയങ്ങളും അതിർത്തി പരിശോധനകളും അന്താരാഷ്ട്ര സന്ദർശകരുടെ വരവിനെ ബാധിക്കുന്നതായി ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ടൊറന്റോയിൽ നടക്കുന്ന പനാമ ഉൾപ്പെടെയുള്ള ടീമുകളുടെ മത്സരങ്ങൾക്ക് കാനഡയിലെ പ്രാദേശിക വിപണിയിൽ വലിയ ജനപ്രീതിയില്ലെന്ന വിലയിരുത്തലുമുണ്ട്.
അമേരിക്കയിലെ ന്യൂയോർക്ക് പോലുള്ള നഗരങ്ങളിൽ തദ്ദേശവാസികൾക്കായി ഫിഫയുമായി ചർച്ച നടത്തി 50 ഡോളർ നിരക്കിൽ പ്രത്യേക ടിക്കറ്റുകൾ ലഭ്യമാക്കിയിരുന്നു. എന്നാൽ കാനഡയിലെ ഒന്റാറിയോ കായിക മന്ത്രാലയം ടിക്കറ്റ് വില നിയന്ത്രണം പൂർണ്ണമായും ഫിഫയുടെ ചുമതലയാണെന്ന നിലപാടിലാണ്. ഇത് പ്രാദേശിക ആരാധകരിൽ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
ഇതിന് പുറമെ കൺട്രോൾഡ് ഏരിയ നിയമപ്രകാരം കളി തത്സമയം കാണിക്കുന്ന ബാറുകൾക്കും റസ്റ്റോറന്റുകൾക്കും ഫിഫയുടെ ലോഗോയോ ട്രേഡ്മാർക്കോ ഉപയോഗിക്കുന്നതിന് കനത്ത നിയന്ത്രണങ്ങളും നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ട്. ആരാധകർ ഉയർന്ന വില കാരണം ടിക്കറ്റുകളിൽ നിന്ന് അകന്നു നിൽക്കുമ്പോൾ, സ്റ്റേഡിയം നിറയ്ക്കുന്നതിനായി വരും ദിവസങ്ങളിൽ ഫിഫ ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാൻ തയ്യാറാകുമോ എന്നാണ് കായിക ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.
























