ടൊറന്റോ: അമേരിക്കൻ ഉൽപ്പന്നങ്ങൾക്കെതിരെയുള്ള വാണിജ്യ യുദ്ധത്തിന്റെ ഭാഗമായി ഒന്റാറിയോയിലെ മദ്യശാലകളിൽ (LCBO) നിന്ന് ഒഴിവാക്കിയ മദ്യം സൂക്ഷിച്ചു വെക്കുന്നതിനായി നികുതിപ്പണത്തിൽ നിന്ന് വൻ തുക ചിലവാക്കേണ്ടി വരുന്നതായി റിപ്പോർട്ട്. ഏകദേശം 79.1 മില്യൺ ഡോളർ മൂല്യമുള്ള അമേരിക്കൻ മദ്യമാണ് ഇപ്പോൾ ഒന്റാറിയോയിലെ വിവിധ വെയർഹൗസുകളിൽ കെട്ടിക്കിടക്കുന്നത്. ഇവ വിൽക്കാതെ സൂക്ഷിക്കുന്നതിനായി മാത്രം പ്രതിവർഷം 10 മില്യൺ മുതൽ 30 മില്യൺ ഡോളർ വരെ ചിലവ് വരാമെന്നാണ് ബ്രോക്ക് യൂണിവേഴ്സിറ്റിയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ബ്രോക്ക് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ മൈക്കൽ ആംസ്ട്രോങ്ങിന്റെ കണക്കുകൂട്ടൽ പ്രകാരം, മദ്യം വിൽക്കാതെ വെയർഹൗസുകളിൽ സൂക്ഷിക്കുമ്പോൾ വെയർഹൗസ് വാടക, ഇൻഷുറൻസ്, സുരക്ഷാ ചിലവുകൾ, മുടക്കുമുതലിന്റെ പലിശ എന്നിവയെല്ലാം സർക്കാരിന് ബാധ്യതയാകുന്നു. “നിങ്ങളുടെ മദ്യം വിൽക്കാതിരിക്കാൻ വേണ്ടി മാത്രം ഞങ്ങൾ വർഷം 20 മില്യൺ ഡോളർ ചിലവാക്കുന്നു” എന്നാണ് അദ്ദേഹം ഈ അവസ്ഥയെ വിശേഷിപ്പിച്ചത്. സാധാരണയായി ഒരു ഉൽപ്പന്നത്തിന്റെ ആകെ മൂല്യത്തിന്റെ നാലിലൊന്ന് തുക അതിന്റെ വാർഷിക സംരക്ഷണ ചിലവായി വരുമെന്ന സാമ്പത്തിക തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഈ 20 മില്യൺ (ഏകദേശം 166 കോടി രൂപ) എന്ന കണക്കിൽ അദ്ദേഹം എത്തിയത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയ്ക്കെതിരെ ഏർപ്പെടുത്തിയ വ്യാപാര നിയന്ത്രണങ്ങൾക്കും ഭീഷണികൾക്കും മറുപടിയായാണ് 2025 മാർച്ചിൽ പ്രീമിയർ ഡഗ് ഫോർഡ് അമേരിക്കൻ മദ്യത്തിന് ഒന്റാറിയോയിൽ നിരോധനം ഏർപ്പെടുത്തിയത്. ഇതേത്തുടർന്ന് 3,600-ലധികം അമേരിക്കൻ ഉൽപ്പന്നങ്ങൾ എൽസിബിഒ (LCBO) ഷെൽഫുകളിൽ നിന്ന് മാറ്റിയിരുന്നു. എന്നാൽ ഒരു വർഷം പിന്നിടുമ്പോഴും ഈ മദ്യം എന്തുചെയ്യണമെന്ന കാര്യത്തിൽ വ്യക്തമായ തീരുമാനമെടുക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. ഇതിൽ ഏകദേശം 2 മില്യൺ ഡോളർ മൂല്യമുള്ള മദ്യം 2026-ഓടെ കാലാവധി കഴിയുന്നവയാണ് (Expired).
ഈ മദ്യം നശിപ്പിച്ചു കളയുന്നതിന് പകരം വിൽക്കണമെന്നും അതിൽ നിന്ന് ലഭിക്കുന്ന തുക ഫുഡ് ബാങ്കുകൾക്ക് നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുതിയ വ്യാപാര കരാർ ഒപ്പിടുന്നത് വരെ അമേരിക്കൻ മദ്യം തിരികെ കൊണ്ടുവരില്ലെന്ന ഉറച്ച നിലപാടിലാണ് ഡഗ് ഫോർഡ്. അതേസമയം, ആൽബർട്ട, സസ്കാച്ചവൻ തുടങ്ങിയ പ്രവിശ്യകൾ അമേരിക്കൻ മദ്യത്തിന്റെ വില്‍പ്പന പുനരാരംഭിച്ചു കഴിഞ്ഞു. മാനിറ്റോബയും ക്യൂബെക്കും കെട്ടിക്കിടക്കുന്ന സ്റ്റോക്ക് വിറ്റുതീർക്കാനുള്ള ശ്രമത്തിലാണ്. ഒന്റാറിയോയും ബ്രിട്ടീഷ് കൊളംബിയയും മാത്രമാണ് ഇപ്പോഴും കർശനമായ നിരോധനം തുടരുന്നത്.
ഈ വാണിജ്യ യുദ്ധം മൂലം കാനഡയിലെ ഉപഭോക്താക്കൾക്കിടയിൽ അമേരിക്കൻ മദ്യത്തോടുള്ള താൽപ്പര്യത്തിൽ വലിയ ഇടിവുണ്ടായിട്ടുണ്ട്. ലോക്കൽ വൈനുകളുടെയും യൂറോപ്യൻ മദ്യത്തിന്റെയും വില്‍പ്പനയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. എങ്കിലും, ലക്ഷക്കണക്കിന് ഡോളർ മൂല്യമുള്ള മദ്യം വെയർഹൗസുകളിൽ നശിച്ചുപോകുന്നത് ഒന്റാറിയോയുടെ സാമ്പത്തിക നിലയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

























