Vaibhav Sooryavanshi fastest fifty
ദാംബുള്ള: ശ്രീലങ്ക എ ടീമിനെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനൽ മത്സരത്തിൽ റെക്കോർഡ് ബുക്കുകൾ തിരുത്തിയെഴുതി ഇന്ത്യൻ യുവ വിസ്മയം വൈഭവ് സൂര്യവംശി. ഞായറാഴ്ച ദാംബുള്ളയിൽ നടന്ന ഫൈനലിൽ ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയാണ് ഈ പതിനഞ്ചുകാരൻ അടിച്ചെടുത്തത്. വെറും 11 പന്തിൽ നിന്നാണ് താരം ഫിഫ്റ്റി തികച്ചത്. 2005-ൽ ലങ്കൻ താരം കൗശല്യ വീരരത്നെ സ്ഥാപിച്ച 12 പന്തിലെ അർധസെഞ്ചുറി റെക്കോർഡാണ് സൂര്യവംശി തകർത്തത്.
ലീഗ് ഘട്ടത്തിൽ ലങ്കൻ താരങ്ങളുമായുണ്ടായ തർക്കത്തെത്തുടർന്നുള്ള വിവാദങ്ങളും മോശം ഫോമും കാരണം കടുത്ത സമ്മർദ്ദത്തിലായിരുന്നു താരം ഫൈനലിന് ഇറങ്ങിയത്. എന്നാൽ ആദ്യ പന്ത് മുതൽ ലങ്കൻ ബൗളർമാരെ തല്ലിച്ചതച്ചാണ് താരം ഇതിന് മറുപടി നൽകിയത്. മുഹമ്മദ് ഷിറാസ് എറിഞ്ഞ ഒരു ഓവറിൽ മാത്രം 26 റൺസാണ് സൂര്യവംശി അടിച്ചുകൂട്ടിയത്. ഒടുവിൽ 29 പന്തിൽ നിന്ന് 10 ഫോറുകളും 8 സിക്സറുകളും അടക്കം 94 റൺസ് നേടി സെഞ്ചുറിക്ക് തൊട്ടരികെ വെച്ചാണ് താരം പുറത്തായത്. ലങ്കൻ നായകൻ സഹൻ അരച്ചിഗെയുടെ പന്തിലായിരുന്നു പുറത്താകൽ.
ഈ മാസമാദ്യം അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ട്വന്റി20 ടീമിലും 2026-ലെ ഏഷ്യൻ ഗെയിംസിനുള്ള ടീമിലും ഇടംപിടിച്ച് സൂര്യവംശി വിസ്മയമായിരുന്നു. സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടന്ന് ഇന്ത്യൻ ടീമിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറിയിരുന്നു. വരും മത്സരങ്ങളിൽ കളത്തിലിറങ്ങിയാൽ ഇന്ത്യക്കായി ടി20 അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന വാഷിംഗ്ടൺ സുന്ദറിന്റെ റെക്കോർഡും ഈ ബിഹാർ സ്വദേശിക്ക് സ്വന്തമാകും.




















