ടൊറന്റോ: ഒന്റാറിയോയിലെ കാർഷിക-ഗ്രാമപ്രദേശങ്ങളിലെ കൃഷിഭൂമികൾ കൈയേറി അനധികൃതമായി പ്രവർത്തിക്കുന്ന കൊമേഴ്‌സ്യൽ ട്രക്ക് യാർഡുകൾക്കും ഡിപ്പോകൾക്കും എതിരെ കടുത്ത നിയമനടപടികളുമായി പ്രവിശ്യാ സർക്കാർ. ഇതിനായി ഒന്റാറിയോ പ്ലാനിംഗ് ആക്ടിൽ നിർണ്ണായക ഭേദഗതികൾ വരുത്താൻ പ്രൊവിൻഷ്യൽ സർക്കാർ തീരുമാനിച്ചു. കൃഷിക്കായി നീക്കിവെച്ചിരിക്കുന്ന ഫലഭൂയിഷ്ഠമായ മണ്ണും റസിഡൻഷ്യൽ മേഖലകളും വ്യവസായ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് പൂർണ്ണമായും തടയുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇൻഡസ്ട്രിയൽ സോണിംഗിൽ പെടാത്ത ഗ്രാമീണ, കാർഷിക ഭൂമികൾ വലിയ ട്രക്ക് ഡിപ്പോകളാക്കി മാറ്റുന്നത് വഴി കടുത്ത പരിസ്ഥിതി പ്രശ്നങ്ങളും പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നതായി ഒന്റാറിയോ ഹൗസിംഗ് ആൻഡ് മുനിസിപ്പൽ അഫയേഴ്സ് മന്ത്രി റോബ് ഫ്ലാക്ക് വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ നൽകിക്കൊണ്ടുള്ള പുതിയ ഓർഡിനൻസ് കൊണ്ടുവരുന്നത്.
നിലവിലുള്ള നിയമപ്രകാരം ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ തദ്ദേശ മുനിസിപ്പാലിറ്റികൾക്ക് കോടതിയെ സമീപിക്കാൻ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. വർഷങ്ങളോളം നീളുന്ന ഈ കോടതി നടപടികൾ മൂലം കുറ്റവാളികൾക്ക് എതിരെ പെട്ടെന്ന് നടപടിയെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ പ്ലാനിംഗ് ആക്ടിൽ വരുത്തുന്ന പുതിയ ഭേദഗതിയോടെ, കേസ് കോടതിയിലേക്ക് വിടാതെ തന്നെ മുനിസിപ്പാലിറ്റികൾക്ക് നേരിട്ട് വലിയ തുക അഡ്മിനിസ്ട്രേറ്റീവ് പെനാൽറ്റിയായി ചുമത്താൻ സാധിക്കും.
അനധികൃത പാർക്കിംഗും കച്ചവടവും തുടരുകയാണെങ്കിൽ ഓരോ ദിവസവും പിഴ തുക വർദ്ധിപ്പിക്കാനും വ്യവസ്ഥയുണ്ടാകും. ഒടുക്കാത്ത പിഴ തുകകൾ പിന്നീട് അവരുടെ പ്രോപ്പർട്ടി ടാക്സ് റോളിനൊപ്പം ഈടാക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം ലഭിക്കും.
കാൽഡൻ (Caledon), ഹാൽട്ടൺ ഹിൽസ് (Halton Hills) തുടങ്ങിയ മേഖലകളിൽ മാത്രം കഴിഞ്ഞ വർഷങ്ങളിൽ അമ്പതിലധികം അനധികൃത ട്രക്ക് യാർഡുകളാണ് കൃഷിഭൂമിയിൽ കണ്ടെത്തിയത്. ഇത്തരം വൻകിട വാണിജ്യ വാഹനങ്ങൾ നിരന്തരമായി സർവീസ് നടത്തുന്നത് പ്രാദേശിക റോഡുകൾ തകരാനും കടുത്ത ട്രാഫിക് ബ്ലോക്കുകൾക്കും കാരണമാകുന്നു. ഇതിനുപുറമെ വലിയ ശബ്ദമലിനീകരണം, രാത്രികാലങ്ങളിലെ കടുത്ത വെളിച്ചം, ഡീസൽ മണം, കൃഷിഭൂമിയിലെ ഡ്രെയിനേജ് സംവിധാനങ്ങൾ തകരുക എന്നിവ പ്രദേശവാസികളുടെ ജീവന് തന്നെ ഭീഷണിയാകുന്നുണ്ട്.
പുതിയ നിയമപരിഷ്കാരം ഒന്റാറിയോയിലെ കർഷകരുടെയും സാധാരണ കുടുംബങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുമെന്നും, വരും ആഴ്ചകളിൽ തന്നെ പുതിയ നിയമം പൂർണ്ണതോതിൽ പ്രാബല്യത്തിൽ വരുമെന്നും സോളിസിറ്റർ ജനറൽ മൈക്കൽ കെർസ്നർ അറിയിച്ചു.






















