ലണ്ടൻ: ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നീ പ്രമുഖ ടെക് കമ്പനികൾ സമൂഹങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് കോടിക്കണക്കിന് ഡോളർ ചെലവിട്ട് നിർമിക്കാൻ പദ്ധതിയിട്ടിരുന്ന ഡാറ്റാ സെന്റർ പദ്ധതികൾ അടുത്തിടെ പിന്‍വലിച്ചതായി റിപ്പോർട്ട്. ഇതോടൊപ്പം, ഈ പദ്ധതികളുടെ പരിസ്ഥിതി ബാധയെ കുറിച്ച് ഇപ്പോൾ ഓഹരിയുടമകളുടെ സമ്മർദ്ദവും കമ്പനികൾ നേരിടുന്നു.
വാർഷിക ഓഹരിയുടമകളുടെ യോഗങ്ങൾക്ക് മുമ്പായി, ടെക് ഭീമന്മാരുടെ ജല ഉപയോഗവും സംരക്ഷണ നടപടികളും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ട് പത്തിലധികം നിക്ഷേപകർ രംഗത്തെത്തിയിട്ടുണ്ട്. കമ്പ്യൂട്ടിംഗ് ശേഷി വർധിപ്പിക്കുന്ന ശ്രമങ്ങളുടെ ഭാഗമായി ജല ഉപയോഗം കുത്തനെ ഉയരുന്നതിനെ കുറിച്ചാണ് ആശങ്ക ഉയരുന്നത്.
ബോസ്റ്റണിൽ ആസ്ഥാനം ഉള്ള ട്രില്ലിയം അസറ്റ് മാനേജ്മെന്റ് എന്ന സ്ഥാപനവും, ആൽഫബെറ്റിനോട് അവരുടെ കാലാവസ്ഥ ലക്ഷ്യങ്ങൾ എങ്ങനെ കൈവരിക്കുമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ പ്രമേയം സമർപ്പിച്ചു. 2030ഓടെ കാർബൺ ഉത്‌സർജനങ്ങൾ പകുതിയായി കുറയ്ക്കാനും കാർബൺ രഹിത ഊർജം ഉപയോഗിക്കാനും കമ്പനി 2020-ൽ വാഗ്ദാനം ചെയ്തിരുന്നെങ്കിലും, ഉത്‌സർജനങ്ങൾ 51 ശതമാനം വരെ വർധിച്ചതായി ട്രില്ലിയം ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ, ഗ്രീൻ സെഞ്ചുറി ക്യാപിറ്റൽ മാനേജ്മെന്റ് എൻവിഡിയയുമായി ചർച്ച നടത്തി വരികയാണെന്ന് അറിയിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളർച്ചയുടെ പേരിൽ ദീർഘകാല കാലാവസ്ഥയും സാമ്പത്തിക അപകടസാധ്യതകളും ഉണ്ടാകാതിരിക്കാനാണ് ലക്ഷ്യം.
ജല ഉപയോഗം ചർച്ചയിൽ
ഡാറ്റാ സെന്ററുകളുടെ ജല ഉപയോഗമാണ് പ്രധാന ചർച്ചാവിഷയം. 2025-ൽ ഉത്തര അമേരിക്കയിലെ ഡാറ്റാ സെന്ററുകൾ ഏകദേശം 1 ട്രില്യൺ ലിറ്റർ വെള്ളം ഉപയോഗിച്ചതായി മാർക്കറ്റ് റിസർച്ച് സ്ഥാപനമായ മോർഡോർ ഇന്റലിജൻസ് റിപ്പോർട്ട് പറയുന്നു. ഇത് ന്യൂയോർക്ക് നഗരത്തിന്റെ വാർഷിക ജല ആവശ്യത്തിനോട് സമാനമാണ്.
മെറ്റ, ഗൂഗിൾ, അമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികൾ കുറഞ്ഞ ജല ഉപയോഗമുള്ള ക്ലോസ്‍ഡ്-ലൂപ്പ് കൂളിംഗ് സംവിധാനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും, ജല ഉപയോഗവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ ഇപ്പോഴും വ്യക്തമായിട്ടില്ല.
മെറ്റയുടെ 2025 പരിസ്ഥിതി റിപ്പോർട്ടിൽ കമ്പനി സ്വന്തമായി നടത്തുന്ന ഡാറ്റാ സെന്ററുകളുടെ ജല ഉപയോഗം മാത്രം ഉൾപ്പെടുത്തിയപ്പോൾ, വാടകയ്ക്കെടുത്തതും നിർമാണത്തിലുമുള്ളവയുടെ വിവരങ്ങൾ നൽകിയിട്ടില്ല. 2020-ൽ 3,726 മെഗാലിറ്ററായിരുന്ന ജല ഉപയോഗം 2024-ൽ 5,637 മെഗാലിറ്ററായി ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഗൂഗിൾ സ്വന്തമായും വാടകയ്ക്കെടുത്തതുമായ കേന്ദ്രങ്ങളുടെ വിവരങ്ങൾ നൽകിയെങ്കിലും, മൂന്നാം കക്ഷികൾ നിയന്ത്രിക്കുന്ന കേന്ദ്രങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. മൈക്രോസോഫ്റ്റ് മൊത്തം ജല ഉപയോഗം മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്; ഓരോ കേന്ദ്രത്തിന്റെയും വിവരങ്ങൾ നൽകാത്തതും ശ്രദ്ധേയമാണ്. അമസോൺ മൊത്തം ജല ഉപയോഗം വെളിപ്പെടുത്താതെ, വൈദ്യുതി ഉപയോഗത്തിന് അനുപാതമായി ജല ഉപയോഗം മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
അമസോണിലെ ഇൻഫ്രാ കപ്പാസിറ്റി വിഭാഗം ഡയറക്ടർ ജോഷ് വൈസ്‍മാൻ, കമ്പനിയുടെ പ്രവർത്തന കേന്ദ്രങ്ങളിൽ ജല ഉപയോഗ വിവരങ്ങൾ കൂടുതൽ വ്യക്തമാക്കാൻ ശ്രമിക്കുന്നതായി അറിയിച്ചു. കൂടാതെ, പ്രാദേശിക സമൂഹങ്ങളുമായി സഹകരിച്ച് പരിസ്ഥിതി ബാധ കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായും കമ്പനി വ്യക്തമാക്കി.
നിക്ഷേപകർ പറയുന്നതനുസരിച്ച്, ഓരോ ഡാറ്റാ സെന്ററിന്റെയും ജല ഉപയോഗ വിവരങ്ങൾ ലഭ്യമാകുന്നത് കമ്പനികളുടെ പ്രവർത്തന അപകടസാധ്യതകൾ വിലയിരുത്താൻ സഹായിക്കും. കൂടാതെ, ജല സ്രോതസുകൾ പുനരുദ്ധരിക്കുന്നതിനുള്ള നടപടികളും കൂടുതൽ വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
“കമ്പനികൾ ജല ഉപയോഗവും പ്രാദേശിക സമൂഹങ്ങളിലുണ്ടാകുന്ന സ്വാധീനവും സംബന്ധിച്ച് മതിയായ വിവരങ്ങൾ നൽകുന്നില്ല,” എന്ന് കാൽവെർട്ട് റിസർച്ച് ആൻഡ് മാനേജ്മെന്റിലെ ടെക് അനലിസ്റ്റ് ജേസൺ ക്വി പറഞ്ഞു.
മൈക്രോസോഫ്റ്റ് പരിസ്ഥിതി സംരക്ഷണം പ്രധാന മൂല്യമായി കാണുന്നതായി അറിയിച്ചു. ഗൂഗിൾ പ്രതികരിക്കാൻ തയ്യാറായില്ല; മെറ്റ ഇതുവരെ പ്രതികരണം നൽകിയിട്ടില്ല.
ഡാറ്റാ സെന്റർ കോലിഷൻ വൈസ് പ്രസിഡന്റ് ഡാൻ ഡിയോറിയോയുടെ അഭിപ്രായത്തിൽ, കഴിഞ്ഞ ഒരു വർഷത്തിനിടെ സമൂഹങ്ങളുമായി കൂടുതൽ തുറന്ന ആശയവിനിമയം നടത്തുന്നത് പ്രധാന മുൻഗണനയായി മാറിയിട്ടുണ്ട്.
“ഊർജവും ജല ഉപയോഗവും സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ നൽകുന്നത്, ഈ പദ്ധതികൾ പ്രാദേശിക വിഭവങ്ങൾക്ക് ബാധകമാകില്ലെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകാൻ നിർണായകമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
























