ഒട്ടാവ: കാനഡയിലുടനീളം ആക്രമണങ്ങൾ നടത്താൻ ആയിരത്തിലേറെ ആളുകൾ സജ്ജമാണെന്ന ഭീഷണിയുമായി ഇന്ത്യ ആസ്ഥാനമായ ലോറൻസ് ബിഷ്‌ണോയ് ഗുണ്ടാ സംഘം രംഗത്തെത്തിയതായി കനേഡിയൻ കോടതിയിൽ വെളിപ്പെടുത്തൽ. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ അബ്ബോട്‌സ്‌ഫോർഡ് പൊലീസ് സ്റ്റേഷനിലേക്ക് കഴിഞ്ഞ വർഷം അയച്ച കത്തിലാണ് ഈ കടുത്ത ഭീഷണിയുള്ളതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കോടതിയെ ഔദ്യോഗികമായി അറിയിച്ചു.
കാനഡയിൽ ഭീഷണിപ്പിരിവും ദക്ഷിണേഷ്യൻ സമൂഹത്തെ ലക്ഷ്യമിട്ടുള്ള സംഘടിത കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. ‘നികുതി’ എന്ന പേരിൽ ദക്ഷിണേഷ്യൻ വ്യവസായികളിൽ നിന്ന് പണം ഈടാക്കുകയാണെന്നും, പണം നൽകാത്തവർക്ക് നേരെ വെടിവെപ്പും ആക്രമണവും ഉണ്ടാകുമെന്നും കത്തിൽ പരാമർശിച്ചിരുന്നതായി എഡ്മന്റൺ പൊലീസ് സർവീസിലെ കോൺസ്റ്റബിൾ കെവിൻ സെന്റ് ലൂയിസ് ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി ബോർഡിന് മുന്നിൽ മൊഴിനൽകി.
‘സംഘടനയ്ക്ക് വേണ്ടി വെടിവെപ്പുകൾ നടത്താൻ തയ്യാറായ ആയിരത്തിലേറെ ആളുകൾ കാനഡയിലുണ്ടെന്ന് കത്തിൽ വ്യക്തമാക്കിയിരുന്നു,’ അദ്ദേഹം പറഞ്ഞു. പണം പിടിച്ചുപറിക്കലും സാമ്പത്തിക ലാഭവുമാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യമെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു.
കത്തിന്റെ ഉറവിടവും ഇതിന് പിന്നിലുള്ള വലിയ ശൃംഖലയും കാനഡയിലെ പൊലീസ് സംഘങ്ങൾ സംയുക്തമായി അന്വേഷിച്ചുവരികയാണ്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഭീഷണിപ്പിരിവ് കേസുകൾ അടുത്തിടെ വലിയ രീതിയിൽ വർധിച്ചതോടെ സുരക്ഷാ ഏജൻസികൾ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളെയും താൽക്കാലിക തൊഴിലാളികളെയും വളരെ ചെറിയ തുക നൽകി ആക്രമണങ്ങൾക്കും വെടിവെപ്പുകൾക്കും ഈ ഗ്യാങ് ഉപയോഗിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായും പൊലീസ് വെളിപ്പെടുത്തി. സമൂഹത്തിൽ പെട്ടെന്ന് ഒരു അംഗീകാരവും സംഘബോധവും തേടുന്ന യുവാക്കളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നത്. പലരെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി സ്വാധീനിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെയാണ് ഈ ഭീഷണിപ്പിരിവുകൾ കൂടുതലായും നടക്കുന്നത്. സംഘനേതാവായ ലോറൻസ് ബിഷ്‌ണോയിയടേയും മുൻ കൂട്ടാളി ഗോൾഡി ബ്രാറിന്റേയും പേരുകൾ ഉപയോഗിച്ചാണ് പണം ആവശ്യപ്പെടുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. ‘ജോറ സിദ്ധു’ എന്നയാളാണ് കാനഡയ്ക്ക് പുറത്തിരുന്ന് വാട്സ്ആപ്പ് വഴി പ്രധാനമായും ഇത്തരം ആശയവിനിമയങ്ങൾ നടത്തുന്നതെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
2015 മുതൽ ഇന്ത്യയിൽ ജയിലിൽ കഴിയുകയാണെങ്കിലും, കൂട്ടാളികളുടെയും രഹസ്യ ആശയവിനിമയ സംവിധാനങ്ങളുടെയും സഹായത്തോടെ ലോറൻസ് ബിഷ്‌ണോയ് ഇപ്പോഴും അന്താരാഷ്ട്ര തലത്തിൽ ഈ സംഘത്തെ നിയന്ത്രിക്കുന്നുവെന്നാണ് കനേഡിയൻ ഏജൻസികൾ വ്യക്തമാക്കുന്നത്. ഭീഷണിപ്പിരിവ്, കൊലപാതകം, ആയുധമയക്കുമരുന്ന് കടത്ത് തുടങ്ങി നിരവധി ആഗോള കുറ്റകൃത്യങ്ങളിൽ ഈ സംഘത്തിന് പങ്കുണ്ട്. പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലാ കൊല്ലപ്പെട്ട കേസിലും ഈ സംഘത്തിന്റെ പേര് മുൻപ് ഉയർന്നിരുന്നു. കഴിഞ്ഞ വർഷം കാനഡ ഈ ഗ്യാങ്ങിനെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.




















