ടൊറന്റോ: ഒന്റാറിയോ ലിബറൽ പാർട്ടിയുടെ അടുത്ത നേതാവാകുന്ന വ്യക്തിക്ക് പ്രവിശ്യാ നിയമസഭയിൽ (Queen’s Park) സ്വന്തമായി സീറ്റുണ്ടാകണമെന്ന ശക്തമായ ആവശ്യവുമായി പ്രമുഖ സ്ഥാനാർത്ഥികൾ രംഗത്ത്. നിലവിൽ മൂന്നാം സ്ഥാനത്തുള്ള പാർട്ടിയെ ശക്തമായി തിരികെ കൊണ്ടുവരാനും പ്രീമിയർ ഡഗ് ഫോർഡിന്റെ പ്രോഗ്രസീവ് കൺസർവേറ്റീവ് സർക്കാരിനെ കൃത്യമായി പ്രതിരോധിക്കാനും ഇത് അത്യാവശ്യമാണെന്ന് രണ്ട് ലിബറൽ എംപിപിമാർ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ മൂന്നാമത്തെ ലീഡർഷിപ്പ് മത്സരത്തിനാണ് ഒന്റാറിയോ ലിബറൽ പാർട്ടി ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. മുൻപ് പാർട്ടിയെ നയിച്ച സ്റ്റീവൻ ഡെൽ ഡൂക്ക, ബോണി ക്രോംബി എന്നിവർക്ക് ക്വീൻസ് പാർക്കിൽ സീറ്റ് നേടാൻ സാധിക്കാതെ വന്നതും തുടർന്നുണ്ടായ രാജിയുമാണ് നിലവിലെ പുതിയ പോരാട്ടത്തിന് വഴിതുറന്നത്.
ലീഡർഷിപ്പ് റേസിലേക്ക് ഔദ്യോഗികമായി നാല് സ്ഥാനാർത്ഥികൾ രംഗത്തുണ്ടെങ്കിലും രണ്ട് പേർക്ക് മാത്രമാണ് നിലവിൽ നിയമസഭയിൽ സീറ്റുള്ളത്. എറ്റോബിക്കോക്ക് ലേക്‌ഷോർ, എംപിപി ലീ ഫെയർക്ലോഫ്, അജാക്സ് എംപിപി റോബ് സെർജാനക് എന്നിവരാണ് സഭയ്ക്കുള്ളിൽ ഡഗ് ഫോർഡിനെയും മന്ത്രിമാരെയും നേരിട്ട് ചോദ്യം ചെയ്യാൻ യോഗ്യതയുള്ളവർ.
അതേസമയം ഫെഡറൽ-പ്രൊവിൻഷ്യൽ ലിബറൽ സർക്കാരുകളുടെ മുൻ പോളിസി അഡ്വൈസർ ഡിലൻ മരാൻഡോ, മുൻ ഫെഡറൽ വ്യവസായ മന്ത്രി നവ്ദീപ് ബെയ്ൻസ് എന്നിവർ സഭയ്ക്ക് പുറത്തുനിന്നുള്ള സ്ഥാനാർത്ഥികളായാണ് മത്സരിക്കുന്നത്. വരാനിരിക്കുന്ന നവംബറിലെ കൺവെൻഷന് മുന്നോടിയായി ‘നേതാവിന് നിയമസഭയിൽ സീറ്റ് വേണോ’ എന്ന ചോദ്യം പാർട്ടി അംഗങ്ങൾക്കിടയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.
കഴിഞ്ഞ എട്ട് വർഷമായി ഒന്റാറിയോ ലിബറലുകൾക്ക് നിയമസഭയിൽ സ്ഥിരമായ ഒരു ലീഡർ ഉണ്ടായിട്ടില്ലെന്ന് റോബ് സെർജാനക് തന്റെ കാമ്പയിൻ ഉദ്ഘാടന വേളയിൽ ഓർമ്മിപ്പിച്ചു. ഒരേ തെറ്റ് ആവർത്തിച്ച് വ്യത്യസ്തമായ ഫലം പ്രതീക്ഷിക്കാൻ കഴിയില്ലെന്നും, സർക്കാരിനെ കൃത്യമായി വിചാരണ ചെയ്യാൻ സഭയിൽ സീറ്റുള്ള ഒരു നേതാവ് തന്നെ മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2025-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രോഗ്രസീവ് കൺസർവേറ്റീവ് എംപിപിയെ പരാജയപ്പെടുത്തി സഭയിലെത്തിയ ലീ ഫെയർക്ലോഫും ഇതേ അഭിപ്രായം പങ്കുവെച്ചു.
എന്നാൽ സഭയ്ക്ക് പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയായ നവ്ദീപ് ബെയ്ൻസിന്റെ വക്താവ് വ്യക്തമാക്കിയത്, തങ്ങൾ കാനഡയിൽ തന്നെയുള്ള ഏതെങ്കിലും ഒരു ഒന്റാറിയോ റൈഡിംഗിൽ (മണ്ഡലം) നിന്നും തീർച്ചയായും മത്സരിക്കുമെന്നും സീറ്റ് എന്നത് പ്രധാനപ്പെട്ടത് തന്നെയാണ് എന്നുമാണ്. നിലവിൽ പ്രവിശ്യയിലുടനീളമുള്ള ജനങ്ങളെ നേരിൽ കാണുന്നതിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹത്തിന്റെ ടീം അറിയിച്ചു.
മറ്റൊരു സ്ഥാനാർത്ഥിയായ ഡിലൻ മരാൻഡോ ഈ വാദങ്ങളെ പൂർണ്ണമായും തള്ളിപ്പറഞ്ഞു. നിയമസഭയിൽ ഒരു സീറ്റ് ഉണ്ട് എന്നത് കൊണ്ടുമാത്രം ഒരാൾക്ക് മികച്ചൊരു പ്രീമിയർ ആകാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെയും പ്രീമിയറുടെയും ഓഫീസുകളിൽ താൻ മുൻപ് ചെയ്ത പ്രവർത്തന പരിചയം മറ്റ് സ്ഥാനാർത്ഥികളേക്കാൾ ഏറെ മുന്നിലാണെന്നും മരാൻഡോ അവകാശപ്പെട്ടു. നവംബർ 21-നാണ് ഒന്റാറിയോ ലിബറൽ പാർട്ടിയുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കുന്നത്.





















