17 Indian origin men arrested Canada
ടൊറന്റോ: കാനഡയിലെ ഒന്റാറിയോയിൽ ദക്ഷിണേഷ്യൻ വ്യവസായികളെയും കമ്മ്യൂണിറ്റി അംഗങ്ങളെയും ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന വൻ അന്താരാഷ്ട്ര ബ്ലാക്ക്‌മെയിലിംഗ്-ഗുണ്ടാ സംഘത്തെ കനേഡിയൻ പൊലീസ് പിടികൂടി. ‘ഫോർ ബ്രദേഴ്സ്’ എന്ന പേരിൽ അറിയപ്പെടുന്ന സംഘത്തിലെ 17 പേരെയാണ് പീൽ റീജിയണൽ പൊലീസ് പ്രത്യേക ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്തത്. പിടിയിലായവരെല്ലാം ഇന്ത്യൻ വംശജരോ അല്ലെങ്കിൽ ഇന്ത്യൻ പൗരന്മാരോ ആണെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ട്.
ഇവർക്കെതിരെ ആയുധ നിയമം, വധശ്രമം, തീവെപ്പ്, കവർച്ചാ ഭീഷണി എന്നിവയുൾപ്പെടെ അനേകം ക്രിമിനൽ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. യുഎസിലെ എഫ്ബിഐ (FBI), കാനഡ അതിർത്തി സുരക്ഷാ ഏജൻസി (CBSA) എന്നിവരുടെ സഹകരണത്തോടെ കഴിഞ്ഞ ഡിസംബർ മുതൽ നടത്തിയ വൻ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.
കാനഡയിലെ ബ്രാംപ്റ്റൺ, മിസിസാഗ, കാലിഡൻ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലെ പ്രവാസി വ്യവസായികളുടെ റസ്റ്റോറന്റുകളും ട്രക്കിംഗ് കമ്പനികളുമായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. വൻ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും, പണം നൽകാൻ വിസമ്മതിക്കുന്നവരുടെ സ്ഥാപനങ്ങൾക്കും വീടുകൾക്കും നേരെ വെടിയുതിർക്കുകയുമായിരുന്നു ഇവരുടെ രീതി.
പ്രതികൾ ഈ വർഷം മാത്രം ഏകദേശം 324 റൗണ്ട് വെടിയുതിർത്തതായും 16 കടുത്ത അക്രമ സംഭവങ്ങളിൽ നേരിട്ട് പങ്കാളികളായതായും പീൽ റീജിയണൽ പൊലീസ് ചീഫ് നിഷാൻ ദുരൈയപ്പ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പ്രതികളിൽ നിന്ന് ആറ് ആധുനിക തോക്കുകൾ, മയക്കുമരുന്നുകൾ, വ്യാജ തിരിച്ചറിയൽ രേഖകൾ, നിരവധി സിം കാർഡുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.
അറസ്റ്റിലായവരിൽ ഭൂരിഭാഗവും താല്ക്കാലിക വിസകളിൽ കാനഡയിൽ എത്തിയവരാണ്. ഇവരിൽ ആറ് പേർക്കെതിരെ ക്രിമിനൽ കേസുകളുടെ വിചാരണ പൂർത്തിയാകുന്ന മുറയ്ക്ക് രാജ്യം വിടാനുള്ള ഇമിഗ്രേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ കാനഡ ബോർഡർ സെക്യൂരിറ്റി ഏജൻസി സംഭവവുമായി ബന്ധമുള്ള മറ്റ് ആറ് പേരെക്കൂടി അനധികൃത കുടിയേറ്റത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ മൂന്ന് പേരെ ഇതിനകം തന്നെ കാനഡയിൽ നിന്നും നാടുകടത്തിക്കഴിഞ്ഞു.
പ്രവാസി ബിസിനസ് സമൂഹത്തിനിടയിൽ കടുത്ത ഭീതി പടർത്തിയ ഗുണ്ടാസംഘത്തിന്റെ അറസ്റ്റ് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഈ അന്താരാഷ്ട്ര റാക്കറ്റുമായി ബന്ധമുള്ള കൂടുതൽ ആളുകൾ പിടിയിലാകുമെന്നാണ് സൂചന.




















