ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’യുടെ റിലീസ് തീയതിയിൽ മാറ്റം. ഏപ്രിൽ 10-ന് നിശ്ചയിച്ചിരുന്ന റിലീസ് സാങ്കേതിക കാരണങ്ങളാൽ ഏപ്രിൽ 15 വിഷു ദിനത്തിലേക്ക് മാറ്റിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് മാറ്റത്തിന് കാരണമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
വേൾഡ് വൈഡ് ഫിലിംസ്, സീക്യൂബ് ബ്രോസ് എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ നൗഫൽ, ബ്രിജേഷ്, സിസിസി ബ്രദേഴ്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 1957-58 കാലഘട്ടത്തിലെ ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം വിശാലമായ ക്യാൻവാസിൽ മികച്ചൊരു ദൃശ്യവിരുന്നാണ് പ്രേക്ഷകർക്കായി വാഗ്ദാനം ചെയ്യുന്നത്. ഉദ്യോഗജനകമായ നിമിഷങ്ങളും മനോഹരമായ പ്രണയവും ഹൃദ്യമായ കുടുംബ മുഹൂർത്തങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എന്റർടൈനറായിരിക്കും പള്ളിച്ചട്ടമ്പി.
സൗദി അറേബ്യയിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. സൗദിയിൽ വെച്ച് ഒരു മലയാള സിനിമയുടെ പ്രൊമോഷൻ ചടങ്ങ് നടക്കുന്നത് ഇതാദ്യമാണ്. ടൊവിനോ തോമസ്, നായിക കയാദു ലോഹർ, സംവിധായകൻ ഡിജോ ജോസ് ആന്റണി എന്നിവർ പങ്കെടുത്ത ചടങ്ങിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. ടൊവിനോയുടെ ആക്ഷൻ രംഗങ്ങളും പീരിയഡ് ഡ്രാമ പശ്ചാത്തലവും സിനിമയെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്.


























