UAE nursing job market updates
ദുബായ്: യുഎഇയിലെ ആരോഗ്യ സംരക്ഷണ മേഖലയിൽ തദ്ദേശീയരായ സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങൾ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി നഴ്സിംഗ് രംഗത്ത് സ്വദേശിവൽക്കരണം ശക്തമാക്കുന്നത് മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസി ഉദ്യോഗാർത്ഥികൾക്ക് വരും നാളുകളിൽ വലിയ വെല്ലുവിളിയായേക്കും. യുഎഇ ആരോഗ്യ മന്ത്രാലയവും മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയവും (MoHRE) സംയുക്തമായി ആരോഗ്യ മേഖലയിൽ പുതിയ നയങ്ങൾ രൂപീകരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
വിവിധ എമിറേറ്റുകളിലെ ആരോഗ്യ വകുപ്പുകൾ സ്വദേശി നഴ്സുമാരുടെ പങ്കാളിത്തം വലിയ തോതിൽ ഉയർത്താനുള്ള പ്രത്യേക പദ്ധതികൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ദുബായ് ഹെൽത്ത് ഉൾപ്പെടെയുള്ള പ്രമുഖ ഹെൽത്ത് കെയർ നെറ്റ്‌വർക്കുകൾ തദ്ദേശീയരായ നഴ്സുമാരുടെ നിയമനത്തിൽ 150 ശതമാനത്തോളം റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തിയതായി വ്യക്തമാക്കുന്നു. അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് യുഎഇ ദേശീയ തലത്തിൽ പ്രഖ്യാപിച്ച ‘എമിറാത്തി നഴ്സസ്’ പ്രോഗ്രാം ഇതിന് അടിവരയിടുന്നു. തദ്ദേശീയരായ നഴ്സിംഗ് പ്രൊഫഷണലുകളെ വളർത്തിയെടുക്കാനും, രാജ്യത്തെ പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളിൽ നിർണ്ണായക പദവികളിൽ ഇവരെ നിയമിക്കാനുമാണ് ഈ ദേശീയ പദ്ധതി ലക്ഷ്യമിടുന്നത്.
സ്വദേശി ഉദ്യോഗാർത്ഥികൾക്കും യുഎഇയിലെ യൂണിവേഴ്സിറ്റികളിൽ നിന്ന് പഠിച്ചിറങ്ങുന്ന ബിരുദധാരികൾക്കും നഴ്സിംഗ് മേഖലയിലേക്ക് വേഗത്തിൽ പ്രവേശനം നൽകുന്നതിനായി ഹെൽത്ത് ലൈസൻസിംഗ് നടപടിക്രമങ്ങളിൽ യുഎഇ വലിയ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻപുണ്ടായിരുന്ന ആറുമാസത്തെ നിർബന്ധിത പ്രായോഗിക പരിചയം ഒഴിവാക്കിയാണ് സ്വദേശി നഴ്സിംഗ് ബിരുദധാരികൾക്ക് നേരിട്ട് ലൈസൻസ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
ഇത്തരം തദ്ദേശീയ നഴ്സിംഗ് അക്കാദമികളുടെ സ്ഥാപനവും ഇളവുകളും സ്വദേശി യുവാക്കളെ ഈ മേഖലയിലേക്ക് ആകർഷിക്കുമ്പോൾ, ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന പ്രവാസി നഴ്സുമാർക്ക് തൊഴിൽ വിപണിയിൽ മത്സരക്ഷമത വർദ്ധിക്കും. എങ്കിലും മിഡ്‌വൈഫറി, ഐസിയു, എമർജൻസി കെയർ തുടങ്ങിയ സ്പെഷ്യലൈസ്ഡ് നഴ്സിംഗ് മേഖലകളിൽ പരിചയസമ്പന്നരായ പ്രൊഫഷണലുകൾക്ക് ഇപ്പോഴും വിപണിയിൽ ആവശ്യക്കാരുണ്ടെന്ന് പ്രവാസി തൊഴിൽ രംഗത്തുള്ളവർ വിലയിരുത്തുന്നു.
UAE nursing job market updates
























