White House shooting Nasir Best
വാഷിംഗ്ടൺ: അമേരിക്കയിലെ വൈറ്റ് ഹൗസിന് പുറത്തുള്ള സുരക്ഷാ പോസ്റ്റിന് നേരെ വെടിയുതിർത്ത തോക്കുധാരി സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു. 21 വയസുകാരനായ നാസിർ ബെസ്റ്റ് ആണ് അക്രമം നടത്തിയതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമണത്തിൽ അവിടെയുണ്ടായിരുന്ന ഒരു വഴിയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പ്രതി കടുത്ത മാനസിക അസ്വാസ്ഥ്യം നേരിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. താൻ യേശുക്രിസ്തുവിന്റെ പുനർജന്മമാണെന്ന് ഇയാൾ വിശ്വസിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. വൈറ്റ് ഹൗസ് പരിസരത്ത് പ്രവേശിക്കരുതെന്ന് കോടതി ഇയാൾക്കെതിരെ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ വിലക്ക് ലംഘിച്ചാണ് പ്രതി വീണ്ടും ആയുധവുമായി എത്തിയത്.
വൈറ്റ് ഹൗസിന് സമീപമുള്ള 17-ാം സ്ട്രീറ്റിൽ സംശയാസ്പദമായ രീതിയിൽ പെരുമാറിയ ഇയാളെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചുവരികയായിരുന്നു. എന്നാൽ പെട്ടെന്ന് കൈയിലുണ്ടായിരുന്ന തോക്കെടുത്ത് ഇയാൾ ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തൊട്ടുപിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രത്യാക്രമണം നടത്തുകയും വെടിയേറ്റ അക്രമിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ഇയാൾ മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) വ്യക്തമാക്കി. എഫ്ബിഐ സംഘം നിലവിൽ സംഭവസ്ഥലത്തുണ്ടെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ അതീവ സുരക്ഷാ മേഖലയിലുണ്ടായ ഈ വെടിവെയ്പ്പിനെ അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ കാണുന്നത്.






















