ലണ്ടൻ: മാളിലെ ചർമ്മസംരക്ഷണ ഉത്പന്നങ്ങളുടെ വിപണനശാലയിൽ നിന്ന് സൗജന്യമായി ലഭിച്ച ഫേഷ്യൽ ക്രീം സാമ്പിളിൽ തുടങ്ങിയ ഇടപാട്, ഒടുവിൽ വലിയ സാമ്പത്തിക ബാധ്യതയായി മാറിയതായി ലണ്ടൻ സ്വദേശിയായ മുതിർന്ന വനിത പരാതിപ്പെട്ടു. ലണ്ടനിലെ വൈറ്റ് ഓക്സ് മാളിൽ പ്രവർത്തിക്കുന്ന ‘റോയൽ ബീ’ (Royal Bee) എന്ന സ്ഥാപനത്തിനെതിരെയാണ് 76 വയസ്സുകാരിയായ പെഗ്ഗി കർണോ പോലീസിലും കൺസ്യൂമർ ഫോറത്തിലും പരാതി നൽകിയത്. സ്ഥാപനത്തിലെ ജീവനക്കാർ തന്ത്രപൂർവ്വം സമ്മർദ്ദം ചെലുത്തി ഉയർന്ന പലിശ നിരക്കുള്ള ഫിനാൻസിങ് കരാറിൽ ഒപ്പുവെപ്പിച്ചതിലൂടെ 10,000 ഡോളറിലധികം (ഏകദേശം ആറ് ലക്ഷത്തിലധികം ഇന്ത്യൻ രൂപ) തിരിച്ചടക്കേണ്ടി വരുന്ന കെണിയിലാണ് താൻ അകപ്പെട്ടതെന്ന് ഇവർ വ്യക്തമാക്കുന്നു.
കഴിഞ്ഞ ജനുവരിയിൽ മാളിലെത്തിയ പെഗ്ഗിയെ സൌജന്യ ഹാൻഡ് ക്രീം നൽകാമെന്ന് പറഞ്ഞ് ജീവനക്കാർ കടയ്ക്കുള്ളിലേക്ക് ക്ഷണിക്കുകയായിരുന്നു. തുടർന്ന് പ്രത്യേക ലൈറ്റുകൾ ഉപയോഗിച്ച് ഇവരുടെ ചർമ്മം പരിശോധിക്കുകയും, മുഖത്തെ വടുക്കളും സൂര്യപ്രകാശം മൂലമുണ്ടായ കേടുപാടുകളും ചൂണ്ടിക്കാട്ടി ഭയപ്പെടുത്തുകയും ചെയ്തു. മുതിർന്ന പൗരന്മാർക്കായി പ്രത്യേക ചർമ്മസംരക്ഷണ പാക്കേജ് ഉണ്ടെന്ന് വിശ്വസിപ്പിച്ച് വിവിധ ക്രീമുകളും ചർമ്മസംരക്ഷണ ഉപകരണങ്ങളും ജീവനക്കാർ വലിയ ബാഗുകളിൽ നിറച്ചു നൽകി. ഇവയെല്ലാം സൌജന്യമായി നൽകുന്നതാണെന്നാണ് പെഗ്ഗി ധരിച്ചിരുന്നത്.
എന്നാൽ, ബാഗുകൾ കൈമാറുന്നതിനിടയിൽ അതീവ വേഗതയിൽ ചില രേഖകളിൽ ജീവനക്കാർ ഇവരുടെ ഒപ്പ് വാങ്ങി. യഥാർത്ഥത്തിൽ 6,300 ഡോളർ വിലമതിക്കുന്ന ഉത്പന്നങ്ങൾക്കായുള്ള മൂന്നാം കക്ഷി (Third-party) ഫിനാൻസിങ് കരാറിലായിരുന്നു ഇവർ ഒപ്പുവെപ്പിച്ചത്. ആഴ്ചകൾക്ക് ശേഷം തിരിച്ചടവ് മുടങ്ങിയെന്ന സന്ദേശം ലഭിച്ചപ്പോഴാണ്, ഉയർന്ന പലിശ ഉൾപ്പെടെ താൻ 10,000 ഡോളറിലധികം കടക്കാരനായ വിവരം ഈ വയോധിക അറിയുന്നത്. കടുത്ത മാനസിക സമ്മർദ്ദത്തിലായ ഇവർ ലണ്ടൻ പോലീസ് സർവീസിലും ബെറ്റർ ബിസിനസ് ബ്യൂറോയിലും (BBB) ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
കാനഡയിലെ മാളുകൾ കേന്ദ്രീകരിച്ച് ഇത്തരം ബ്യൂട്ടി പ്രൊഡക്ട് വിപണനശാലകൾ നടത്തുന്ന ഉയർന്ന സമ്മർദ്ദ വിൽപ്പന തന്ത്രങ്ങൾ (High-pressure sales tactics) ഉപഭോക്താക്കൾ അതീവ ജാഗ്രതയോടെ വീക്ഷിക്കണമെന്ന് സൗത്ത് വെസ്റ്റേൺ ഒന്റാരിയോയിലെ ബെറ്റർ ബിസിനസ് ബ്യൂറോ ചീഫ് എക്സിക്യൂട്ടീവ് ജെന്നിഫർ മാത്യൂസ് മുന്നറിയിപ്പ് നൽകുന്നു. ഫിനാൻസിങ് കരാറുകളോ വായ്പ രേഖകളോ ഒപ്പിടുന്നതിന് മുൻപ് കൃത്യമായി വായിച്ചു മനസ്സിലാക്കാൻ സമയം കണ്ടെത്തണമെന്നും, അനാവശ്യ പ്രലോഭനങ്ങളിൽ വീഴരുതെന്നും കൺസ്യൂമർ ഫോറങ്ങൾ വ്യക്തമാക്കുന്നു. പ്രസ്തുത സ്ഥാപനത്തിനെതിരെ മുൻപും നിരവധി പരാതികൾ ഉയർന്നിട്ടുള്ളതായി ബിബിബി റെക്കോർഡുകൾ സൂചിപ്പിക്കുന്നു.






















