മെക്സിക്കോസിറ്റി: വടക്കൻ മെക്സിക്കോയിലെ സ്വർണ്ണ ഖനിയിലുണ്ടായ അപകടത്തിൽപ്പെട്ട തൊഴിലാളിയെ 14 ദിവസത്തിന് ശേഷം സൈന്യം അത്ഭുതകരമായി രക്ഷപ്പെടുത്തി. 42 വയസ്സുള്ള ഫ്രാൻസിസ്‌കോ സപാറ്റ നജെറയെയാണ് മരണത്തെ മുഖാമുഖം കണ്ട രണ്ടാഴ്ചയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. സിനാലോയ സംസ്ഥാനത്തെ സ്വർണ്ണ ഖനിയിൽ മാർച്ച് 25-നുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്നാണ് നജെറ ഉൾപ്പെടെയുള്ള തൊഴിലാളികൾ കുടുങ്ങിയത്.
ഖനിയിലെ ടൈലിങ്‌സ് ഡാം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ആദ്യഘട്ടത്തിൽ 21 പേരെ രക്ഷപ്പെടുത്തിയെങ്കിലും നജെറ ഉൾപ്പെടെ നാല് പേർ ഉള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതിൽ ഒരാൾ മരിക്കുകയും മറ്റൊരാളെ അഞ്ച് ദിവസത്തിന് ശേഷം കണ്ടെത്തുകയും ചെയ്തു. എന്നാൽ നജെറയെ കണ്ടെത്താൻ രക്ഷാപ്രവർത്തകർക്ക് 13 ദിവസത്തെ കഠിന പരിശ്രമം വേണ്ടിവന്നു. 300 മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിൽ തുരങ്കത്തിനുള്ളിൽ നിന്ന് നജെറയുടെ ടോർച്ചിന്റെ വെളിച്ചം കണ്ടതാണ് രക്ഷാപ്രവർത്തനത്തിൽ നിർണ്ണായകമായത്.
തുരങ്കത്തിൽ വെള്ളം നിറഞ്ഞതിനാൽ ഉടൻ തന്നെ അദ്ദേഹത്തെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. അതിനാൽ ആദ്യഘട്ടത്തിൽ വെള്ളവും ആഹാരവും എത്തിച്ചു നൽകി. പിന്നീട് 20 മണിക്കൂർ നീണ്ട പ്രയത്നത്തിലൂടെ പമ്പുകൾ ഉപയോഗിച്ച് വെള്ളം വറ്റിച്ച ശേഷമാണ് അദ്ദേഹത്തെ സുരക്ഷിതമായി പുറത്തെത്തിച്ചത്. ഉടൻ തന്നെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

























