Kozhikode car accident
കോഴിക്കോട് കല്ലായി പാലത്തിന് സമീപം ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അതിവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിൽ ഉറങ്ങിക്കിടന്ന തമിഴ്‌നാട് സ്വദേശികളായ ഏഴ് നാടോടികളുടെ മേൽ പാഞ്ഞുകയറുകയായിരുന്നു. അപകടത്തിന് ശേഷം നിർത്താതെ പോയ കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു.
കോഴിക്കോട് വാഹനാപകടം; പരിക്കേറ്റവരും നിലവിലെ അവസ്ഥയും
തമിഴ്‌നാട് കടലൂർ സ്വദേശികളായ രാമയ്യ (55), വീരയ്യ (56), ധനലക്ഷ്മി (53), അയ്യമ്മ (53), അരുമകണ്ണൻ (56), ശക്തിവേൽ (57), കാമിനി (52) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇതിൽ രാമയ്യയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹത്തിന്റെ രണ്ട് കാലുകളുടെയും എല്ലുകൾ തകരുകയും വാരിയെല്ലിനും താടിയെല്ലിനും ഒടിവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതിന് ശേഷം മാത്രമേ ശസ്ത്രക്രിയ നടത്തുകയുള്ളൂ എന്ന് ഡോക്ടർമാർ അറിയിച്ചു.
പ്രതികളെ വിട്ടയച്ചതിൽ പ്രതിഷേധം
അപകടമുണ്ടാക്കിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച കാറിനെ എതിർദിശയിൽ വന്ന മറ്റൊരു വാഹനത്തിലുള്ളവർ പിന്തുടർന്ന് പുഷ്പ ജംഗ്ഷന് സമീപം വെച്ച് തടയുകയായിരുന്നു. കാറിലുണ്ടായിരുന്ന മലപ്പുറം ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഫർസാൻ, ചേലേമ്പ്ര സ്വദേശി ആദിൽ ഷാൻ എന്നിവരെ നാട്ടുകാർ പോലീസിന് കൈമാറി. എന്നാൽ, ഗുരുതരമായ അപകടമുണ്ടാക്കിയിട്ടും പ്രതികളെ നോട്ടീസ് നൽകി വിട്ടയച്ച പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. പ്രതികൾ മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കാൻ മെഡിക്കൽ പരിശോധന നടത്തിയില്ലെന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ കസബ പോലീസ് കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിൽ നിന്ന് സംശയാസ്പദമായ വസ്തുക്കൾ കണ്ടെടുത്തതായി ടൗൺ അസിസ്റ്റന്റ് കമ്മീഷണർ കെ.വി. പ്രമോദൻ വ്യക്തമാക്കി.

























