Kozhikode Kuttiadi mob attack news
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി നീലേച്ചുകുന്നിൽ യുവാവിനെയും യുവതിയെയും റോഡിൽ തടഞ്ഞുനിർത്തി നാട്ടുകാർ ക്രൂരമായി പരസ്യ വിചാരണ ചെയ്തു. കാറിൽ ഇടിച്ച് നിർത്താതെ പോയെന്ന് ആരോപിച്ചായിരുന്നു ഇന്നലെ വൈകുന്നേരം ആൾക്കൂട്ടം ഇരുവർക്കും നേരെ അക്രമം അഴിച്ചുവിട്ടത്. ക്രൂരമായ ഈ മർദ്ദനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ഇവർ സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തിൽ ഇടിച്ച ശേഷം നിർത്താതെ പോയിരുന്നു. തുടർന്ന് ഇന്നലെ നാട്ടുകാരും പോലീസും ഈ കാറിനെ പിന്തുടർന്ന് തടയുകയായിരുന്നു. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു നാട്ടുകാർ കാറിലുണ്ടായിരുന്ന യുവാവിനെയും യുവതിയെയും പിടിച്ചിറക്കി പരസ്യമായി മർദ്ദിച്ചത്. എന്നാൽ അക്രമം തടയാൻ പോലീസ് ശ്രമിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
കാർ ഓടിച്ച യുവാവ് മുൻപ് കാപ കേസിൽ പ്രതിയായിട്ടുള്ള ആളാണെന്ന് പോലീസ് വ്യക്തമാക്കി. ഇവരുടെ പക്കൽ ലഹരിമരുന്ന് ഉണ്ടെന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ ആൾക്കൂട്ട വിചാരണ നടത്തിയത്. എന്നാൽ വാഹനത്തിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.





















