Patient escapes Parassala taluk hospital
പാറശാല: ശസ്ത്രക്രിയയോടുള്ള കടുത്ത ഭയത്തെ തുടർന്ന് ആശുപത്രിയുടെ ജനൽച്ചില്ല് തകർത്ത് രോഗി ഓടി രക്ഷപ്പെട്ടു. മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കൊടുവിൽ, ആശുപത്രിയിൽ നിന്നും ഒരു കിലോമീറ്ററോളം അകലെയുള്ള ഒരു വീടിന്റെ മുകളിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. തിരുവനന്തപുരം പാറശാല ഗവ. താലൂക്ക് ആശുപത്രിയിലാണ് സിനിമാ രംഗങ്ങളെ വെല്ലുന്ന ഈ സംഭവം നടന്നത്. പനച്ചമൂട് സ്വദേശിയായ അറുപത്തഞ്ചുകാരനാണ് ഇന്നലെ പുലർച്ചെ ഒന്നോടെ ആശുപത്രിയിൽ നിന്ന് ചാടിപ്പോയത്.
അടിവയറ്റിലെ കടുത്ത വേദനയെ തുടർന്നാണ് ഇദ്ദേഹത്തെ പാറശാല ആശുപത്രിയിലെ പേ വാർഡിൽ പ്രവേശിപ്പിച്ചിരുന്നത്. പരിശോധനകൾക്ക് ശേഷം രോഗം ഭേദമാക്കാൻ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു. എന്നാൽ ശസ്ത്രക്രിയയെക്കുറിച്ച് കേട്ടതുമുതൽ ഇയാൾ കടുത്ത ഭീതിയിലായിരുന്നു. തുടർന്ന് പുലർച്ചെ ആരുമില്ലാത്ത സമയം നോക്കി സർജിക്കൽ വാർഡിന്റെ ജനൽച്ചില്ല് തകർത്ത ശേഷം ഇയാൾ പുറത്തേക്ക് ചാടി ഓടുകയായിരുന്നു.
വാർഡിൽ രോഗിയെ കാണാതായതോടെ ആശുപത്രി അധികൃതരും സെക്യൂരിറ്റി ജീവനക്കാരും ബന്ധുക്കളും ചേർന്ന് ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് പാറശാല പോലീസും സ്ഥലത്തെത്തി പ്രദേശത്താകെ വ്യാപകമായ പരിശോധന നടത്തി. ഒടുവിൽ, ആശുപത്രിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ കുറുങ്കുട്ടിക്കടുത്തുള്ള ഒരു വീടിന്റെ മുകളിൽ അവശനായ നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ സുരക്ഷിതമായി താഴെയിറക്കി തിരികെ ആശുപത്രിയിലെത്തിച്ചു.
























