Latest Kerala local crime updates Malayalam
ആലപ്പുഴ: കടുത്ത വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പത്തൊൻപതുകാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ജനലിലൂടെ പുറത്തെ കോൺക്രീറ്റ് തറയിലേക്ക് എറിഞ്ഞിട്ടും പെൺകുഞ്ഞ് പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കുഞ്ഞ് നിലവിൽ പൂർണ്ണ ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് കടുത്ത വയറുവേദനയെന്ന് പറഞ്ഞ് പെൺകുട്ടി പിതാവിനും സഹോദരങ്ങൾക്കുമൊപ്പം ഹരിപ്പാട് ആശുപത്രിയിൽ എത്തിയത്. തനിക്ക് ആർത്തവ വേദനയാണെന്നും പെയിൻ കില്ലർ ഗുളിക മാത്രം മതിയെന്നുമായിരുന്നു പെൺകുട്ടി ഡ്യൂട്ടി ഡോക്ടറോട് ആവശ്യപ്പെട്ടത്. പെൺകുട്ടി ഗർഭിണിയാണെന്ന് ഡോക്ടർമാർക്ക് സംശയമുണ്ടായിരുന്നെങ്കിലും പരിശോധനയ്ക്ക് കുട്ടി ഒട്ടും സമ്മതിച്ചില്ല. തുടർന്ന് കുട്ടിയെ ആശുപത്രിയിലെ ഒബ്‌സർവേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. താൻ ഗർഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന സ്വന്തം കുടുംബാംഗങ്ങളിൽ നിന്നും പെൺകുട്ടി പൂർണ്ണമായി മറച്ചുവെച്ചിരുന്നു.
രാത്രി പന്ത്രണ്ട് മണിയോടെ പെൺകുട്ടി വാർഡിലെ ശുചിമുറിയിൽ കയറി ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. ഇതിനു പിന്നാലെ ശുചിമുറിക്കുള്ളിൽ നിന്നും പെട്ടെന്ന് കുഞ്ഞിന്റെ കരച്ചിൽ കേൾക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരും ജീവനക്കാരും ഓടിയെത്തി പരിശോധിച്ചപ്പോൾ ശുചിമുറിയിൽ പ്രസവം കഴിഞ്ഞതിന്റെ ലക്ഷണങ്ങൾ കണ്ടു. എന്നാൽ കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോൾ പെൺകുട്ടി ഒന്നും പറയാൻ തയ്യാറായില്ല.
തുടർന്ന് ശുചിമുറിയുടെ ജനലിന് പുറകിൽ നിന്നും വീണ്ടും കുഞ്ഞിന്റെ ശബ്ദം കേട്ടതോടെ ജീവനക്കാർ ടോർച്ച് അടിച്ച് പരിശോധിക്കുകയായിരുന്നു. ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തെ തറയിലേക്ക് വലിച്ചെറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ആശുപത്രി ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടൽ കൊണ്ടാണ് കുഞ്ഞിന്റെ ജീവൻ ഉടൻ രക്ഷിക്കാനായത്. നിലവിൽ അമ്മയെയും കുഞ്ഞിനെയും വിദഗ്ധ പരിചരണങ്ങൾക്കായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ നിലവിൽ ന്യൂബോൺ ഐസിയുവിൽ (NICU) പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ഹരിപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.























