Russia Ukraine war latest updates 2026
മോസ്കോ: യുക്രൈൻ തലസ്ഥാനമായ കീവിൽ വരും ദിവസങ്ങളിൽ വ്യോമാക്രമണം ശക്തമാക്കുമെന്നും വിദേശ പൗരന്മാർ അടിയന്തിരമായി നഗരം വിടണമെന്നും റഷ്യയുടെ കടുത്ത മുന്നറിയിപ്പ്. നയതന്ത്ര ഉദ്യോഗസ്ഥരും വിദേശികളും കീവിൽ നിന്നും മാറണമെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി നിർദ്ദേശിച്ചു. ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങൾ, തന്ത്രപ്രധാന സർക്കാർ ഓഫീസുകൾ എന്നിവയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും റഷ്യ വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കീവിൽ റഷ്യ നടത്തിയ വൻ ആക്രമണങ്ങളിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഭീഷണി. തങ്ങളുടെ ഏറ്റവും പുതിയ മധ്യദൂര ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലായ ‘ഓറെഷ്നിക്’ ഉപയോഗിച്ചായിരുന്നു റഷ്യയുടെ കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണം. നൂറിലധികം മിസൈലുകളും അറുന്നൂറോളം ഡ്രോണുകളും ഇതിനായി റഷ്യ ഉപയോഗിച്ചു.
റഷ്യൻ അധിനിവേശത്തിലുള്ള ലുഹാൻസ്ക് പ്രവിശ്യയിലെ സ്റ്റാരോബിൽസ്കിൽ യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പകരമായാണ് കീവിനെ ലക്ഷ്യമിട്ടുള്ള റഷ്യയുടെ ഈ കടുത്ത നീക്കം. സൈനിക കമാൻഡ് പോസ്റ്റുകൾ, പ്രതിരോധ വ്യവസായ ശാലകൾ എന്നിവ തകർക്കുകയാണ് ലക്ഷ്യമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കീവിലെ ജനവാസ കേന്ദ്രങ്ങളിലും വാണിജ്യ മേഖലകളിലുമായി ഇത്തരം സൈനിക-ഭരണപരമായ കേന്ദ്രങ്ങൾ വ്യാപിച്ചുകിടക്കുന്നുണ്ട്. അതിനാൽ വിദേശികൾക്ക് ഉണ്ടാകാനിടയുള്ള അപകടങ്ങൾ ഒഴിവാക്കാനാണ് ഈ മുൻകൂർ മുന്നറിയിപ്പ് നൽകുന്നതെന്നാണ് മോസ്കോയുടെ അവകാശവാദം. ഇതോടെ കീവിലെ വിദേശ നയതന്ത്ര കാര്യാലയങ്ങൾ കനത്ത ജാഗ്രതയിലാണ്.
കൂടുതൽ ലോക വാർത്തകൾക്കായി WORLD വിഭാഗം സന്ദർശിക്കുക


























