Kollam police officer bike burned case
കൊല്ലം: അഞ്ചലിൽ സിവിൽ പൊലീസ് ഓഫീസറുടെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് അർദ്ധരാത്രിയിൽ കത്തിച്ച കേസിൽ വൻ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവതികളെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് സ്വദേശിനി ആരതി, സുഹൃത്തായ ഇടുക്കി സ്വദേശിനി ഗായത്രി എന്നിവരാണ് പിടിയിലായത്. രാഷ്ട്രീയ അക്രമമാണെന്ന് വരുത്തിതീർത്ത് കേസ് വഴിതിരിച്ചുവിടാൻ പ്രതികൾ ശ്രമിച്ചെങ്കിലും, ഓട്ടോക്കൂലി നൽകിയ ‘ഗൂഗിൾ പേ’ ഇടപാടാണ് പ്രതികളെ കൃത്യമായി കുടുക്കിയത്.
ആറന്മുള പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ ആർച്ചൽ സ്വദേശി വി.എസ്. വിവേകിന്റെ ബൈക്കാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ കത്തിയ നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്ത് എൻട്രൻസ് കോച്ചിംഗിന് പഠിക്കുന്ന വിദ്യാർത്ഥിനികളായ പ്രതികളെ ലോഡ്ജിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പരാതിക്കാരനായ വിവേകും പ്രതിയായ ആരതിയും തമ്മിലുള്ള വിവാഹനിശ്ചയം മുൻപ് കഴിഞ്ഞിരുന്നതാണ്. എന്നാൽ പിന്നീട് ഇരുവരും ഒത്തുപോകില്ലെന്ന് കണ്ട് വിവേക് ഈ ബന്ധത്തിൽ നിന്ന് പിന്മാറുകയും നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു. ഇതിലുണ്ടായ കടുത്ത വ്യക്തിവൈരാഗ്യമാണ് ബൈക്ക് കത്തിക്കുന്നതിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
കേസ് രാഷ്ട്രീയ ശത്രുതയാണെന്ന് വരുത്താൻ പ്രതികൾ ആസൂത്രിതമായി ശ്രമിച്ചിരുന്നു. പുനലൂർ കോളേജിലെ കെ.എസ്.യു പ്രവർത്തകരെ മുൻപ് വിവേക് ഉൾപ്പെടെയുള്ള പൊലീസുകാർ ലാത്തിച്ചാർജ് ചെയ്തതിന്റെ പ്രതികാരമാണിതെന്ന് വ്യക്തമാക്കുന്ന കത്ത് പ്രതികൾ ബൈക്കിന് സമീപം ഉപേക്ഷിച്ചിരുന്നു. കൂടാതെ വീടിന്റെ പടികളിൽ കരിഓയിൽ ഒഴിക്കുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങളിൽ വ്യക്തതയില്ലാതിരുന്നതിനാൽ ആദ്യഘട്ടത്തിൽ പ്രതികളെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ പുലർച്ചെ പ്രദേശത്ത് അപരിചിതരായ രണ്ട് സ്ത്രീകളെ കണ്ടതായി സമീപവാസി മൊഴി നൽകി. തുടർന്ന് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ കണ്ടെത്തുകയും, ഓട്ടോക്കൂലിയായി യുവതികൾ ഡ്രൈവർക്ക് പണം നൽകിയ ഗൂഗിൾ പേ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ വലയിലാവുകയുമായിരുന്നു.
പ്രതികളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം തിരികെ കൊണ്ടുവരുന്നതിനിടെ മുഖ്യപ്രതി ആരതി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതിയെ ഉടൻ തന്നെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

























