Kuwait airport missile attack updates
കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക അസ്വാരസ്യങ്ങൾ അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ബുധനാഴ്ച പുലർച്ചെയുണ്ടായ വ്യോമാക്രമണ പരമ്പരകളിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണമുണ്ടായി. ആക്രമണത്തിൽ വിമാനത്താവളത്തിലെ പ്രധാന ടെർമിനലിന് (ടി വൺ) വലിയ തോതിൽ നാശനഷ്ടം സംഭവിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തെ തുടർന്ന് കുവൈത്ത് വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സുരക്ഷ മുൻനിർത്തി വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇവിടേക്കുള്ള സർവീസുകൾ നിലവിൽ മറ്റ് സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. മേഖലയിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും കുവൈത്ത് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇറാന്റെ അധീനതയിലുള്ള ഖേഷ്ം ദ്വീപിലെ സൈനിക താവളങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസം അമേരിക്കൻ സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായാണ് യുഎസ് സൈനിക കേന്ദ്രങ്ങളെയും അവരുടെ സഖ്യരാജ്യങ്ങളിലെ തന്ത്രപ്രധാന മേഖലകളെയും ലക്ഷ്യമിട്ട് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (IRGC) ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. അതേസമയം, കുവൈത്തിലും ബഹ്റൈനിലുമുള്ള യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ട മറ്റ് മിസൈലുകളും ഡ്രോണുകളും തകർക്കുകയോ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് പരാജയപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് അലി ഖമനയിയുടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിലാപയാത്രയ്ക്കുള്ള ഒരുക്കങ്ങൾ ഇറാനിൽ പുരോഗമിക്കുന്നതിനിടയിലാണ്, ഗൾഫ് മേഖലയെ മുഴുവൻ യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഇരുവിഭാഗങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായിരിക്കുന്നത്.





















